അവളുടെ മുഖം ഇന്നും മനസിൽ നീറ്റലാണ്, ഇന്ന് ഉണ്ടായിരുന്നെങ്കിൽ.. നഷ്ടപ്പെട്ട മകളെക്കുറിച്ച് ലാലു അലക്സ്

നാല് പതിറ്റാണ്ടോളമായി മലയാള സിനിമ രം​ഗത്ത് സജീവമാണ് ലാലു അലക്‌സ്.1978-ൽ പുറത്തിറങ്ങിയ ഈ ഗാനം മറക്കുമൊ എന്ന പ്രേം നസീർ ചിത്രത്തിലഭിനയിച്ച് കൊണ്ടാണ് വരവറിയിച്ചത്. ബെറ്റിയാണ് ഭാര്യ 1986-ലായിരുന്നു ഇവരുടെ വിവാഹം. ബെൻ, സെൻ, സിയ എന്നീ മൂന്ന് മക്കളുടെ അച്ഛനാണ് ലാലു അലക്‌സ്. 1980 മുതൽ 1990 വരെ വില്ലൻ വേഷങ്ങളായിരുന്നു അദ്ദേഹം കൂടുതലും ചെയ്തത്. പിന്നീട് സ്വഭാവ നടനായും അതുകഴിഞ്ഞ് കോമഡിയിലേക്കും ലാലു അലക്‌സ് ട്രാക്ക് മാറ്റി. കോമഡി റോളുകൾ അദ്ദേഹത്തെ കൂടുതൽ ജനപ്രിയനാക്കി. മോഹൻലാലിനൊപ്പം ബ്രോ ഡാഡിയിൽ ​ഗംഭീര വേഷത്തിലാണ് ലാലു അലക്സ് എത്തിയത്. കല്യാണി പ്രിയദർശന്റെ പിതാവിന്റെ വേഷം അവതരിപ്പിച്ച താരം തനിക്ക് കിട്ടിയ വേഷം മനോഹരമാക്കാൻ ശ്രമിച്ചിരുന്നു.

ജീവിതത്തിലുണ്ടായ പ്രതിസന്ധികളെ കുറിച്ച് തുറന്നു പറഞ്ഞ് ലാലു അലക്സ്. സിനിമ ഇല്ലാതെ വീട്ടിലിരിക്കുന്ന നാളുകൾ വലിയ വിഷമം ഉണ്ടാക്കുന്നതാണ്. ജീവിതത്തിലെ വേദനകളെ കുറിച്ച് ഓർത്താൽ സങ്കടം വരും. തന്റെ മകൾ പത്തു മാസം മാത്രമേ ജീവിച്ചുള്ളുവെന്നും ലാലു അലക്സ് പറയുന്നു.

ജീവിതത്തിൽ അനുഭവിച്ച വേദനകളെ കുറിച്ച് ഓർത്താൽ വിഷമം വരും. എനിക്ക് ഒരു മോൾ ഉണ്ടായിരുന്നു. 10 മാസമേ അവൾ ജീവിച്ചുള്ളൂ. ഇന്നും അവളുടെ മുഖം മനസിൽ നീറ്റലാണ്. ഇന്ന് ഉണ്ടായിരുന്നെങ്കിൽ അവൾക്കിപ്പോൾ 30 വയസ്സ് ആയേനെ. പക്ഷേ അതൊക്കെ ഞാൻ മറികടന്നു. അവസരങ്ങൾ തേടി താൻ ഒരുപാട് വാതിലുകൾ മുട്ടിയിട്ടുണ്ട്. മിക്കവരും തുറന്നു തന്നു. ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ നിങ്ങൾ ഭാഗ്യവാൻ ആണോന്ന് ചോദിച്ചാൽ ആകെ മൊത്തം തൂക്കി നോക്കുമ്പോൾ ഭാഗ്യവാനാണ്. സ്വപ്നം കണ്ടതിനേക്കാൾ പലതും അഞ്ചും പത്തും മടങ്ങ് തിരിച്ചു കിട്ടി