“തിരഞ്ഞെടുപ്പ് റാലികൾ നടക്കുമ്പോൾ നിങ്ങൾ അന്യഗ്രഹത്തിലായിരുന്നോ, നിങ്ങൾക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കും”, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പൊട്ടിത്തെറിച്ച് ഹൈക്കോടതി

കോവിഡ് വ്യാപനത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ചു മദ്രാസ് ഹൈക്കോടതി. രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് റാലികൾ നടത്തുന്നത് തടയാൻ കഴിയാതിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷനാണ് കോവിഡ് രണ്ടാം തരംഗത്തിന്റെ ഉത്തരവാദിയെന്ന് കോടതി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നും കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് റാലികൾ നടക്കുമ്പോൾ നിങ്ങൾ അന്യഗ്രഹത്തിലായിരുന്നോയെന്നും കോവിഡ് വ്യാപനം നടക്കാതിരിക്കാൻ എന്തു നടപടിയാണ് നിങ്ങൾ സ്വീകരിച്ചതെന്നും ചീഫ് ജസ്റ്റിസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആരാഞ്ഞു.

​മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സജിബ് ബാനർജിയാണ് കമ്മീഷനെ രൂക്ഷമായി വിമർശിച്ചത്. കോവിഡ് -19 പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായ പദ്ധതി തയ്യാറാക്കിയില്ലെങ്കിൽ മെയ് രണ്ടിന് നടക്കുന്ന വോട്ടെണ്ണൽ തടയേണ്ടി വരുമെന്നും മദ്രാസ് ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

പൊതുജനാരോഗ്യം പരമപ്രധാനമാണെന്നും ഇത് ഓർമ്മപ്പെടുത്തേണ്ടത് സങ്കടകരമാണെന്നും കോടതി പറഞ്ഞു. ഒരു പൗരൻ അതിജീവിക്കുമ്പോൾ മാത്രമേ ജനാധിപത്യ റിപ്പബ്ലിക്ക് ഉറപ്പ് നൽകുന്ന അവകാശങ്ങൾ ആസ്വദിക്കാൻ കഴിയൂ. ഇപ്പോൾ സ്ഥിതി നിലനിൽപ്പും സംരക്ഷണവുമാണ്. ബാക്കി എല്ലാം അതുകഴിഞ്ഞേ വരൂ’ ഹൈക്കോടതി പറഞ്ഞു.

വോട്ടെണ്ണൽ ദിനത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ആരോഗ്യ സെക്രട്ടറിയുമായി കൂടിയാലോചിച്ച് ഈ മാസം 30-ന് മുമ്പ് റിപ്പോർട്ട് നൽകാനും തമിഴ്നാട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് കോടതി ആവശ്യപ്പെട്ടു.