മരണത്തെ നേരിട്ട് കണ്ട നിമിഷങ്ങള്‍, കോവിഡ് അനുഭവങ്ങള്‍ പങ്കുവെച്ച് ബംഗളൂരു മലയാളി

കോവിഡ് കാലം തുടങ്ങിയപ്പോള്‍ മുതല്‍ ഏവരും ഭീതിയിലാണ്. ഏത് വിധേനയും രോഗം ബാധിക്കാം എന്നതാണ് ഇതിന് പ്രധാന കാരണം. ഇന്ന് ഒരു കുഴപ്പവുമില്ലാതെ ഇരിക്കുന്നവര്‍ ചിലപ്പോള്‍ നാളെ മുതല്‍ കോവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നു. എവിടെ നിന്ന് കോവിഡ് പകരുന്ന് എന്ന് അറിയാനാവാത്ത അവസ്ഥ. ഇപ്പോള്‍ തനിക്ക് കോവിഡ് പിടിപെട്ട അനുഭവം പങ്കുവെയ്ക്കുകയാണ് ബംഗളൂരു മലയാളിയായ തുഷാര പിഎം.

തുഷാരയുടെ കുറിപ്പിന്റെ പൂര്‍ണരൂപം;

കോവിഡ് എത്രത്തോളം ഭീകരമാണെന്ന് രണ്ടു ദിവസം മുന്‍പുള്ള ഒരു രാത്രി കൊണ്ട് മനസിലായി. മനുഷ്യത്വത്തേക്കാള്‍ എത്രയോ മേലെ ഒരു തരി നന്മ പോലും മനുഷ്യരില്‍ അവശേഷിപ്പിക്കാതെ അതിന്റെ എല്ലാ ഭീകര മുഖങ്ങളേയും നമുക്ക് കാണിച്ചു തരുന്നു. 8 വര്‍ഷമായി ബാംഗ്‌ളൂരില്‍ ഒറ്റയ്ക്കു ജീവിക്കുകയാണ്. അസുഖം വന്നു 4 ദിവസം ഒറ്റയ്ക്ക് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു കിടന്നിട്ടുണ്ട്. ഡെങ്കി പനി പിടിച്ചു 105° ടെംപെറേചറും കൊണ്ട് രാത്രി 2 മണിക്ക് ഒറ്റയ്ക്കു നടന്നു ഹോസ്പിറ്റലില്‍ പോയിട്ടുണ്ട്..അങ്ങനെ ഒരുപാടൊരുപാട് അനുഭവങ്ങള്‍. അഹങ്കാരമല്ല, എനിക്ക് എല്ലാം ഒറ്റയ്ക്കു ചെയ്യാന്‍ പറ്റുമെന്ന വിശ്വാസമുണ്ടായിരുന്നു. രണ്ടു ദിവസം മുന്‍പ് വരെ.

വൈകുന്നേരം കാപ്പി കുടിച്ചിരുന്ന് എന്തൊക്കെയോ തമാശകള്‍ പറഞ്ഞു ഞാനും ദിവ്യയും വിന്ധ്യയും ഉറക്കെ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.. പെട്ടെന്ന് തൊണ്ടയില്‍ എന്തോ തടസം. നെഞ്ചില്‍ ഭാരം കൂടിക്കൂടി വന്നു.. ശ്വാസമെടുക്കാനാവാതെ ഞാന്‍ കിതച്ചു കൊണ്ടിരുന്നു. ദിവ്യ എന്നെ താങ്ങി പിടിച്ചു പുറത്തേക്കു കൊണ്ടു വന്നു. ഒട്ടും ശ്വാസം എടുക്കാനാവാതെ കടുത്ത നെഞ്ചുവേദനയോടെ ഞാന്‍ റോഡില്‍ തളര്‍ന്നു വീണു. ഒട്ടും ബോധമില്ലാതെ മരണത്തെ നേരിട്ട് കണ്ട നിമിഷങ്ങള്‍. റോഡില്‍ വീണു കിടക്കുന്ന എന്നെ കണ്ട് വിന്ധ്യ തളര്‍ന്നിരുന്നു പോയി. വീടിന്റെ തൊട്ടു മുകളിലുള്ള മലയാളി ഫാമിലി ആദ്യം തന്നെ കതകടച്ചു ലൈറ് ഓഫ് ചെയ്തു. ചുറ്റുമുള്ള എല്ലാ വീട്ടുകാരും അത് തന്നെ ആവര്‍ത്തിച്ചു.

റോഡിലൂടെ പോകുന്ന പലരെയും ദിവ്യ കരഞ്ഞു വിളിച്ചു.. ആരും വന്നില്ല.. കൈകൂപ്പിക്കൊണ്ട് ഓരോ വീടിനു മുന്നിലും പോയി വിളിച്ചു.. ജനലുകളും വാതിലുകളും കൊട്ടി അടച്ചു എല്ലാവരും മുഖം തിരിച്ചു. ആരും സഹായത്തിനില്ലാതെ എന്ത് ചെയ്യണമെന്നറിയാതെ 2 പെണ്‍കുട്ടികള്‍ ബോധമില്ലാതെ കിടക്കുന്ന എന്റെ അടുത്ത് തളര്‍ന്നിരുന്നു. ബൈക്കില്‍ അത് വഴി പോയ ഒരാളോട് ദിവ്യ കാര്യം പറഞ്ഞു. മനുഷ്യത്വത്തിന്റെ അവസാന പ്രത്യാശയായിരുന്നു അദ്ദേഹം.. ആരാണെന്നോ പേരെന്താണെന്നോ, മുഖം പോലും ഞാന്‍ കണ്ടിട്ടില്ല. അയാള്‍ വിളിച്ചു കൊണ്ട് വന്ന വണ്ടിയില്‍ എന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. ശരീരത്തിലെ ഓക്‌സിജന്റെ അളവ് കോവിഡ് രോഗികളെക്കാള്‍ താഴ്ന്നു പോയിട്ടുണ്ടായിരുന്നു. പരിശോധിച്ച ഡോക്ടര്‍ പറഞ്ഞത് ഗ്യാസ്ട്രിക് ആണെന്നാണ്.. 1, 2 ഇന്ജക്ഷന് ശേഷം എനിക്ക് ബോധം വന്നു.. കരഞ്ഞു കലങ്ങിയ കണ്ണുമായി ദിവ്യ അടുത്തിരിക്കുണ്ടായിരുന്നു.

ബോധം വന്നപ്പോള്‍ ഞാന്‍ ദിവ്യയോട് പറഞ്ഞു, ഇതുവരെ ഇടാത്ത 4, 5 പുതിയ ഡ്രസ്സ് അലമാരയില്‍ ഉണ്ട്.. എങ്ങാനും മരിച്ചു പോയിരുന്നെങ്കില്‍ എന്റെ ചേച്ചി എല്ലാം കൊണ്ട് പോയേനെ.. അവള്‍ ചിരിച്ചു.. ഞങ്ങളെല്ലാരും. കടുത്ത നെഞ്ചുവേദന കൊണ്ട് തളര്‍ന്നു വീഴുമ്പോള്‍ ഓര്‍ത്തത് സുകേഷിനെയാണ്.. ഇങ്ങനെ എന്നെ കണ്ടാല്‍ ആദ്യം ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആകുന്നതു അവനായിരിക്കും. എന്തോ അസുഖം വന്നപ്പോള്‍ ആരും കാണാതെ എന്നെ കെട്ടി പിടിച്ചു കരഞ്ഞ ആളാണ്.. അമ്മയെക്കാണാന്‍ അമ്മമ്മയെ, ചേച്ചിയെ, മക്കളെ കാണാന്‍.. ഒരു നിമിഷം കൊണ്ട് എന്റെ ലോകം മുഴുവന്‍ ഓര്‍ത്തു പോയി.

രാത്രി വീട്ടിലേക്ക് മടങ്ങുമ്പോള്‍ തൊട്ടു മുകളിലെ മലയാളി ഫാമിലി എന്താ പറ്റ്യേ എന്നന്വേഷിച്ചു. ഭാഗ്യം.. ! അത്രയും മനുഷ്യത്വം ബാക്കിയുണ്ട്. ആരെയും കുറ്റം പറയാന്‍ പറ്റില്ല. കോവിഡ് അത്രത്തോളം നമ്മളെ സ്വാധീനിച്ചിരിക്കുന്നു. ബാംഗ്‌ളൂരില്‍ ഇപ്പോള്‍ ലോക്ക്‌ഡൌണ്‍ ആണ്.. ഒറ്റയ്ക്കു വിടില്ലെന്ന് പറഞ്ഞു ദിവ്യ അവളുടെ വീട്ടിലേക്കു എന്നെ കൊണ്ട് വന്നു.. ഇനി 7 ദിവസം ഇവിടെയാണ്. കോവിഡ് കാലത്തെ ജീവിതം ഇങ്ങനൊക്കെയാണ്. അതുമായി സമരസപ്പെട്ടു ജീവിക്കേണ്ടത് നമ്മളാണ്.

https://www.facebook.com/thushara.pm.1/posts/3140974385992055