ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കം, ഭാര്യയെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്ന ഭർത്താവ് അറസ്റ്റിൽ

തൃശൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ ആദിവാസി യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ആനപ്പാന്തം കോളനിയിലെ ഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സുരേഷാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമായത്. കല്ലുകൊണ്ട് ഗീതയുടെ തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ബന്ധുവീട്ടിൽ വച്ചാണ് ഗീതയും സുരേഷും ഒന്നിച്ച് മദ്യപിച്ചത്.

തുടർന്ന് വീട്ടിലേക്ക് തിരിച്ചുവരുന്ന വഴിയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. അതിനിടെയാണ് ബന്ധുവീട്ടിൽ നിന്ന് കയ്യിൽ കരുതിയ വടിവാളുകൊണ്ട് ഗീതയെ വെട്ടുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തത്.

കൊലപാതകത്തിന് ശേഷം സുരേഷ് കാടുകയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ചാലക്കുടെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സുരേഷിനായുള്ള തെരച്ചിൽ തുടരുകയായിരുന്നു.

അതിനിടെയാണ് ഉപേക്ഷിക്കപ്പെട്ട ആദിവാസി കുടിലിനുള്ളിൽ സുരേഷ് ഒളിച്ചുകഴിയുകയാണെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.