ബസിലെ സീറ്റില്‍ ഒറ്റയ്ക്ക് ഇരിക്കാന്‍ കൊറോണയെന്നു കള്ളം പറഞ്ഞ യാത്രക്കാരന് സംഭവിച്ചത്

ഇപ്പോൾ പോലീസ് വാഹന പരിശോധന നടത്തുമ്പോൾ പനിയും തുമ്മലും അഭിനയിക്കുക, കൊറോണ ഉള്ളതായ സംശയം പറയുക എന്ന ശീലങ്ങൾ പലയിടത്തും വരുമ്പോൾ ബസിലെ സീറ്റിൽ ഒറ്റക്ക് ഇരിക്കാൻ യുവാവ് നടത്തിയ നീക്കവും പുറത്ത്. താമരശ്ശേരിയില്‍ നിന്നും ഒരു വിത്യസ്തമായ വാര്‍ത്തയാണ് പുറത്തു വരുന്നത്. ബസ് സീറ്റില്‍ ഒറ്റയ്ക്കിരിക്കുന്നതിനായി അടുത്തിരിക്കാന്‍ വന്ന ആളിനോട് കൊറോണയാണെന്നു പറഞ്ഞ യുവാവിനെ മറ്റു യാത്രക്കാര്‍ തൂക്കിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചു പരിശോധന നടത്തി. ഇയാള്‍ കൊറോണ ബാധിതനല്ലെന്നു കണ്ടെത്തിയ ശേഷമാണ് ബസ് യാത്ര തുടര്‍ന്നത്.

കോഴിക്കോടു നിന്ന് മൈസൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനാണ് തന്റെ അടുത്തിരിക്കാന്‍ വന്ന ആളിനോട് കൊറോണയാണെന്ന് പറഞ്ഞത്. ഇതോടെ ബസിലെ മറ്റ് യാത്രക്കാര്‍ ആശങ്കയിലാവുകയായിരുന്നു. യാത്രക്കാരുടെ പരിഭ്രാന്തി കണ്ട് കണ്ടക്ടര്‍ താമരശ്ശേരി പൊലീസ് സ്റ്റേഷനു മുന്‍പില്‍ ബസ് നിര്‍ത്തി വിവരം അറിയിച്ചു. പൊലീസ് ഉടന്‍ തന്നെ യാത്രക്കാരനെ ബസില്‍ നിന്നിറിക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പരിശോധനയ്ക്കു വിധേയനാക്കി. പരിശോധനയില്‍ കൊറോണ ലക്ഷണം കണ്ടെത്തിയില്ലെന്ന റിപ്പോര്‍ട്ട് വന്ന ശേഷമാണ് ബസ് വീണ്ടും പുറപ്പെട്ടത്. സംഗതി കൈവിട്ട് പോയെന്ന് അറിഞ്ഞതോടെ കൊറോണ മാസ്‌കിനെപ്പറ്റിയാണ് താന്‍ പറഞ്ഞതെന്ന് ഇയാള്‍ മാറ്റിപ്പറഞ്ഞു. അടുത്തിരിക്കാന്‍ വന്നയാള്‍ക്ക് തന്റെ ഭാഷ മനസിലാകാത്തതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നും മൈസൂര്‍ സ്വദേശിയായ ഇയാള്‍ പൊലീസിനോട് പറഞ്ഞു.

അതേ സമയം കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച കണ്ണൂർ പെരിങ്ങോം സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവ്. മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവായതോടെ കേരളത്തില്‍ രോഗമുകതിനേടുന്ന നാലാമത്തെയാളാണിത്.

ഇയാളുടെ രോഗം മാറിയെങ്കിലും 14 ദിവസം നിരീക്ഷണത്തിൽ തുടരും. ഇയാളുടെ മകൻ, ഭാര്യ ,അമ്മ, ചികിത്സിച്ച ഡോക്ടർ എന്നിവർക്ക് രോഗം പിടിപെട്ടിട്ടില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ദുബായിൽ നിന്നെത്തിയ രോഗിയുമായി അടുത്ത് ഇടപെഴകിയവരാണ് ഇവര്‍.

ദുബായില്‍ ടാക്‌സി ഡ്രൈവറായിരുന്ന ഇയാള്‍ മാര്‍ച്ച് മൂന്നിന് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവിടെയുള്ള ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് അഞ്ചിന് രാത്രി ഒമ്പതിന് സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് കോഴിക്കോട് ഇറങ്ങിയത്. പ്രദേശത്തെ ഒരു ക്ലിനിക്കില്‍ പരിശോധനക്ക് ശേഷമാണ് ഏഴാം തീയതി പരിയാരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായത്. നാല് ദിവസം കഴിഞ്ഞ് പ്രകടമായ രോഗലക്ഷണങ്ങള്‍ഇല്ലാത്തതിനാല്‍ ഇയാളെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.