വിവാഹത്തട്ടിപ്പ്; വിവാഹം കഴിച്ച് ഭർത്താവിന്റെ പണവും ആഭരണവുമായി മുങ്ങി; യുവതി പിടിയിൽ

ചെന്നൈ : വിവാഹം കഴിച്ച് ഭർത്താവിന്റെ പണവും ആഭരണവുമായി മുങ്ങിയ യുവതി പിടിയിൽ. പ്രണയം നടിച്ച് വിവാഹം കഴിച്ച് താംബരം രംഗനാഥപുരത്തെ നടരാജന്റെ പണവും ആഭരണവുമായി കടന്ന മധുര സ്വദേശി അഭിനയ(28) ആണ് അറസ്റ്റിലായത്. അഭിനയ നേരത്തെ നാലുപേരെ ഇതേരീതിയിൽ കബളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഭക്ഷണവിതരണ സ്ഥാപനത്തിലെ ജോലിക്കാരനായ നടരാജൻ ഏതാനും മാസം മുമ്പാണ് മുടിച്ചൂർ ബേക്കറിയിൽ ജോലിചെയ്യുന്ന അഭിനയയുമായി അടുപ്പത്തിലായത്.

തുടർന്ന് ഓഗസ്റ്റിൽ ഇരുവരും വിവാഹിതരായി. അതേമാസം 19-നാണ് അഭിനയയെ കാണാതാവുന്നത്. വീട്ടിലുണ്ടായിരുന്ന 17 പവൻ ആഭരണവും 20,000 രൂപയും പട്ടുസാരികളുമായാണ് അവർ മുങ്ങിയത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് നടരാജൻ താംബരം പോലീസിൽ പരാതി നൽകി.
പഴയ മഹാബലിപുരത്തെ ഹോസ്റ്റലിൽ അഭിനയ താമസിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് അവിടെയെത്തി അഭിനയയെ അറസ്റ്റുചെയ്യുകയായിരുന്നു. നാലുപവൻ ആഭരണം പിടിച്ചെടുത്തു. അഭിനയയ്ക്ക് മധുരയിൽ ഭർത്താവും എട്ടു വയസ്സുള്ള മകനുമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

2011-ൽ മന്നാർഗുഡി സ്വദേശിയെ ആദ്യം വിവാഹം കഴിച്ച ഇവർ പത്തുദിവസത്തിൽ വേർപിരിഞ്ഞ് മധുര സ്വദേശിയുമായി രണ്ടാം വിവാഹം കഴിച്ചു. ഇതിലാണ് എട്ടു വയസ്സുളള കുട്ടിയുള്ളത്. അവിടെനിന്നും വീണ്ടും കേളമ്പാക്കത്തുള്ള മറ്റൊരു യുവാവിനെ വിവാഹം കഴിച്ചു. പത്തുദിവസത്തിന് ശേഷം അതും ഉപേക്ഷിച്ചു. തുടർന്നാണ് നടരാജനെ വിവാഹം കഴിച്ചത്. പണവും സ്വർണ്ണവുമായി മുങ്ങിയത്.