പൊന്നോമനയെ ഒരു നോക്ക് കണ്ട് മെറിന്‍ യാത്രയായി, കോവിഡ് മഹാമാരി നല്‍കിയ മറ്റൊരു നൊമ്പരം

കോട്ടയം: തന്റെ പൊന്നോമനയെ ഒരു നോക്ക് കണ്ട് മറിന്‍ മരണത്തിലേക്ക് യാത്രയായി. കോവിഡ് എന്ന മഹാമാരി വരുത്തി വെച്ച വലിയൊരു നൊമ്പരമായി മാറിയിരിക്കുകയാണ് മെറിന്‍ മാത്യു എന്ന 36കാരി. തനിക്ക് ജന്മം നല്‍കി അഞ്ചാം ദിനം അമ്മ മറിച്ചത് അറിയാതെ പിഞ്ചു കുഞ്ഞ് ബന്ധുക്കളുടെ കൈകളിലും.

ഗാന്ധിനഗര്‍ മുടിയൂര്‍ക്കര പ്ലാപ്പറമ്പില്‍ പ്രസാദ് പി എബ്രഹാമിന്റെ ഭാര്യ മെറിന്‍ മാത്യുവാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. അതിരമ്പുഴ പഞ്ചായത്തിലെ സിഡിഎസ് അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം. എട്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് മെറിന്‍ കഴിഞ്ഞ 20ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി ആന്റിജന്‍ പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

പിന്നാലെ അത്യാഹിത വിഭാഗഗത്തില്‍ മെറിനെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. രാത്രി ഒമ്പത് മണിയോടെ മെറിന്‍ ആണ്‍കുട്ടിക്ക് ജന്മം നല്‍കി. ഒരു വട്ടം കുഞ്ഞിനെ മെറിനെ കാട്ടിയശേഷം ബന്ധുക്കള്‍ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയി. കുഞ്ഞിന് കോവിഡ് നെഗറ്റീവ് ആയിരുന്നു. മെറിന് ശ്വാസതടസ്സം രൂക്ഷമായതോടെ നടത്തിയ പരിശോധനയില്‍ ന്യുമോണിയ ബാധിച്ചതായും കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാത്രി പത്ത് മണിയോടെ മരണം സംഭവിച്ചു. സംസ്‌കാരം ഇന്നലെ മുടിയൂര്‍ക്കര ഹോളിഫാമിലി പള്ളിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തി. തോമസ് പി. പ്രസാദ് മെറിന്റെ മൂത്ത മകനാണ്.