പലയിടത്തും റൂം എടുക്കാൻ ശ്രമം നടത്തി, പെൺകുട്ടിക്കു പ്രായപൂർത്തിയാകാത്തതിനാൽ പരാജയപ്പെട്ടു, സ്റ്റേഷനു മുന്നിൽ ഇറക്കിവിട്ടു

കോട്ടയം ∙ തിരുവല്ലയിൽനിന്നു കാണാതായ പതിനഞ്ചു വയസ്സുകാരി തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തിയത് നാടകീയമായി. ഇവർ പലയിടത്തും റൂം എടുക്കാൻ ശ്രമം നടത്തിയതായും വിവരമുണ്ട്. എന്നാൽ പെൺകുട്ടിക്കു പ്രായപൂർത്തിയാകാത്തതിനാൽ ഇതു നടന്നില്ല. ഇതോടെ ആലപ്പുഴ, തൃശൂർ ഭാഗങ്ങളിലായി വാഹനങ്ങളിൽ തന്നെയായിരുന്നു ഇവരുടെ യാത്ര. പ്രത്യേകിച്ചും പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിച്ചായിരുന്ന കറക്കം. ഇതിനിടെ പെൺകുട്ടിയുടെയും യുവാക്കളുടെയും ചിത്രം സഹിതം കാണാതായ വാർത്ത പൊലീസ് പുറത്തുവിട്ടതോടെയാണ് ഇവർ തിരിച്ചെത്താൻ നിർബന്ധിതരായത്.

ഇന്നു പുലർച്ചെ നാലരയോടെ ഓട്ടോയിലാണ് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ എത്തിയത്. കോട്ടയത്തുനിന്ന് ബസ് മാർഗം തിരുവല്ലയിൽ എത്തിയ ശേഷം അവിടെനിന്ന് ഓട്ടോ വിളിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിയെന്നാണ് വിവരം. പെൺകുട്ടിയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങാൻ ശ്രമിച്ച രണ്ടു തൃശൂർ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതുൽ, അജിൽ എന്നിവരാണ് പിടിയിലായത്. ഒരാളേക്കൂടി തൃശൂരിൽനിന്ന് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. അതുലിനെയും അജിലിനെയും സഹായിച്ചയാളാണ് ഇതെന്നാണ് വിവരം.

പെൺകുട്ടിയെ ഉടൻതന്നെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. രണ്ടു വർഷത്തോളമായി ഇൻസ്റ്റഗ്രാം വഴിയുള്ള ബന്ധമാണ് പെൺകുട്ടിക്ക് യുവാക്കളുമായി ഉള്ളതെന്നാണ് പൊലീസ് നൽകുന്ന വിവരം.

പെൺകുട്ടിയുടെയും ഒപ്പം പോയെന്ന് സംശയിക്കുന്ന രണ്ടു യുവാക്കളുടെയും ചിത്രം ഇന്നലെ വൈകിട്ട് തിരുവല്ല പൊലീസ് പുറത്തുവിട്ടിരുന്നു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് അഭ്യർഥിച്ചായിരുന്നു ഇത്. ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഉൾപ്പെടെ ഇത് വൻതോതിൽ പ്രചരിച്ചതോടെയാണ് പെൺകുട്ടിയെ തിരിച്ചെത്തിച്ചതെന്നാണ് സൂചന.

ഇരുവരും വെള്ളിയാഴ്ച തിരുവല്ലയിലെത്തി പെൺകുട്ടിയെ കൊണ്ടുപോവുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സ്കൂൾ യൂണിഫോമിലായിരുന്ന പെൺകുട്ടി വസ്ത്രം മാറ്റിയാണ് ഇവർക്കൊപ്പം പോയത്. തുടർന്ന് ബസ് മാർഗം തിരുവല്ലയിലെത്തി പെൺകുട്ടിയെ ആരുമറിയാതെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മുങ്ങാനായിരുന്നു ശ്രമം. ഇതിനിടെയാണ് ഒരാൾ പിടിയിലായത്. രണ്ടാമനെ പൊലീസ് പിന്തുടർന്ന് പിടികൂടുകയും ചെയ്തു.