തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെതിരെ ലൈഫ്മിഷന്‍ കോഴയിടപാട് കേസില്‍ കൂടുതല്‍ തെളിവുകൾ ലഭിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലും രവീന്ദ്രന്‍ പങ്കാളിയായിരുന്നുവെന്ന മൊഴികളും വിവരങ്ങളുമാണ് അന്വേഷണ സംഘത്തിന് പുതുതായി ലഭിച്ചത്. സി.എം. സ്വപ്നയുടെയും ലൈഫ് മിഷന്‍ മുന്‍ സിഇഒ യു.വി. ജോസിന്‍റേയും മൊഴികളാണ് രവീന്ദ്രനെ കൂടുതൽ പ്രതിസന്ധിയിലാക്കുക.
എല്ലാ ചര്‍ച്ചകളിലും തീരുമാനങ്ങളിലും ശിവശങ്കറിനൊപ്പം രവീന്ദ്രനും പങ്കാളിയായിരുന്നുവെന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് താന്‍ ധാരണാപത്രം ഒപ്പുവെച്ചതെന്നാണ് യു.വി. ജോസിന്‍റെ മൊഴി. ഈ രണ്ട് മൊഴികളും രവീന്ദ്രന്റെ കുരുക്ക് മുറുക്കും. രണ്ട് ദിവസം ഇരുപത് മണിക്കൂറിലേറെ ചോദ്യം ചെയ്ത രവീന്ദ്രനെ അടുത്ത ദിവസം വീണ്ടും ചോദ്യം ചെയ്യും.
രവീന്ദ്രന്‍റെ ഇടപെടല്‍ വ്യക്തമാക്കുന്ന നിര്‍ണായക ഡിജിറ്റല്‍ തെളിവുകളും ഇഡി സമാഹരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു രണ്ട് ദിവസത്തെ ചോദ്യം ചെയ്യല്‍. എന്നാൽ പദ്ധതിയുമായുമായി തനിക്ക് ബന്ധമില്ലെന്നും എല്ലാ തീരുമാനങ്ങളും കൈക്കൊണ്ടത് എം. ശിവശങ്കറും യു.വി. ജോസും ചേര്‍ന്നാണ് എന്നായിരുന്നു രവീന്ദ്രന്‍റെ മൊഴി. രവീന്ദ്രന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യല്‍.എന്നാൽ ഇതിന് വ്യക്തമായ മറുപടി നൽകാൻ രവീന്ദ്രന് ആയില്ല.