ഇപി ജയരാജനെതിരായ ആരോപണത്തിൽ മുസ്​ലിം ലീഗിൽ ഭിന്നത

മലപ്പുറം. പി ജയരാജൻ സിപിഎമ്മിൽ ഇപി ജയരാജനെതിരെ ഉന്നയിച്ച ആരോപണത്തെച്ചൊല്ലി മുസ്​ലിം ലീഗിൽ ഭിന്നത. ഇപി വിവാദം സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി നിലപാടെടുത്തപ്പോൾ അനീതിക്കെതിരെ പ്രതികരിക്കണമെന്ന് കെപിഎ മജീദ് രം​ഗത്തെത്തി.

കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെതിരെ പികെ ഫിറോസും രംഗത്തെത്തി. 2 ജയരാജൻമാരെയും ഒറ്റയടിക്ക് തീർക്കാനുള്ള പിണറായി വിജയന്റെ വജ്രായുധമാണ് സിപിഎമ്മിലെ പുതിയ ആരോപണമെന്ന് ലീഗ് നേതാവ് കെഎംഷാജി പറഞ്ഞു. പരാതികൾ സത്യമാണെന്ന് സിപിഎമ്മുകാർക്ക് അറിയാം.

കുന്നിടിച്ച് ആയുർവേദ റിസോർട്ട് പണിതപ്പോൾ ഒപ്പം നിന്നത് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനും ഭാര്യയുമാണെന്നും ഷാജി ആരോപിച്ചു. അതേസമയം ഇപി വിഷയത്തിൽ ലീഗിൽ രണ്ടഭിപ്രായം ഇല്ലെന്നും പൊതുസമൂഹത്തിന് വിശ്വാസ്യമായ അന്വേഷണം വേണമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് വിശദീകരിച്ചു. വിഷയം യുഡിഎഫ് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.