വിദ്യാര്‍ഥി യുവജന സംഘടനകളില്‍ ഏറിയ പങ്കും മദ്യപാനികള്‍: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം |  വിദ്യാര്‍ത്ഥി യുവജന സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഏറിയ പങ്കും മദ്യപിക്കുന്നവരായി മാറിയ സാഹചര്യമാണെന്നു മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. പുതിയ തലമുറയിലെ കുട്ടികളെ ബോധവത്ക്കരിക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണ്. കടല്‍ മാര്‍ഗമാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്നെത്തുന്നതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം, ഒരു ബോട്ടില്‍ നിന്ന് മാത്രം 1500 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. കേരളത്തിന് പുറമെ അയല്‍ സംസ്ഥാനമായ തമിഴ് നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടല്‍ മാര്‍ഗം മയക്കുമരുന്നെത്തുന്നതായാണ് വിവരമെന്നും മന്ത്രി വ്യക്തമാക്കി.അന്താരാഷ്ട്രാ മയക്കുമരുന്ന് വിരുദ്ധ ദിനത്തില്‍ തലസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യപിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും യുവജനസംഘടനകളിലും വിദ്യാര്‍ഥി സംഘടനകളിലുമുള്ള മദ്യപിക്കുന്നവരുടെ എണ്ണം ഉയരുന്നുണ്ട്. ആരേയും അടച്ചാക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെയല്ല താനിത് പറയുന്നതെന്നും. ബോധവത്കരണം നടത്തേണ്ടവര്‍ ആദ്യം സ്വയം ബോധവത്കരിക്കണമെന്നും മന്ത്രി പറഞ്ഞു.