യുവാക്കളുടെ നരൻ സ്റ്റൈൽ തടിപിടിത്തം മലവെള്ളത്തിന്റെ കുത്തൊഴുക്കിനിടെ.

കനത്ത മഴയിൽ ആറ്റിലൂടെ മലവെള്ളത്തിന്റെ കുത്തിയൊഴുക്കിനിടയിൽ തടിപിടിത്തവുമായി ഇറങ്ങിയ യുവാക്കളയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കുത്തൊഴുക്കിൽ സീതത്തോട് കക്കാട്ടാറ്റിലൂടെ ഒഴുകി വരുന്ന തടിപിടിക്കുകയാണ് മൂന്നു യുവാക്കൾ. വൻ മരങ്ങൾ മലവെള്ളത്തിൽ മൂടോടെ ഒഴുകി വരുന്നതാണ് യുവാക്കൾ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. വലിയ മരത്തടിയുടെ മുകളിൽ ഇരുന്ന് ഒരു കിലോമീറ്ററോളം ഇവർ നീന്തിപ്പോകുന്ന കാഴ്ച ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. കരയ്ക്കടുപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മൂവരും തടി ഉപേക്ഷിച്ച് കരയിലേക്കു നീന്തുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് കോട്ടമൺപാറ ഗ്രൗണ്ട് പടിക്കൽ ഇരു കര മുട്ടിയൊഴുകുന്ന കക്കാട്ടാറ്റിലൂടെ കോട്ടമൺപാറ സ്വദേശികളായ രാഹുൽ സന്തോഷ്, നിഖിൽ ബിജു, വിപിൻ സണ്ണി എന്നിവർ ഉൾപ്പെട്ട മൂന്നംഗ സംഘത്തിന്റെ സാഹസിക തടിപിടുത്ത ശ്രമം അരങ്ങേറിയത്. ഉറുമ്പിനി വെള്ളച്ചാട്ടത്തിനു സമീപം വരെയുള്ള ഒരു കിലോമീറ്ററോളം ദൂരം തടിയുടെ മുകളിൽ ഇരുന്നു ഇവർ യാത്ര നടത്തി. തടി കരയിലേക്ക് അടുപ്പിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി പരാജപെട്ടതോടെ മൂവരും ആറ്റിൽ ചാടി കരയിലേക്ക് നീന്തുകയായിരുന്നു പിന്നെ.

സുഹൃത്ത് അർജുനാണ് വിഡിയോ മൊബൈൽ ഫോണിൽ പകർത്തുന്നത്. വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ വെറലായി മാറി. എഡിറ്റ് ചെയ്ത സമയത്ത് ‘നരൻ’ സിനിമയിലെ പാട്ടും ഇവർ വീഡിയോക്കൊപ്പം ഉൾപ്പെടുത്തിയി. ഇതിനോടകം പതിനായിരക്കണക്കിന് പേരാണ് വിഡിയോ കണ്ടിരിക്കുന്നത്. വിവിധ ഗ്രൂപ്പുകളിൽ തടിപിടുത്തം വൈറലായതോടെ മൂവരെയും തേടി അഭിനന്ദന പ്രവാഹമെത്തുകയാണ് ഇപ്പോൾ.