പിതാവ് രൂപീകരിച്ച പാര്‍ട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വിജയ്

പിതാവ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്കൊരു ബന്ധവുമില്ലെന്ന് തമിഴ് സിനിമാതാരം വിജയ്. വിജയ് രാഷ്ട്രീയത്തിലേക്ക് എന്ന വാര്‍ത്ത സജീവമായിരിക്കുന്ന സമയത്താണ് പ്രതികരണവുമായി താരം രംഗത്തെത്തിയിരിക്കുന്നത്. വിജയ് ഫാന്‍സ് അസോസിയേഷന്റെ പേര് മാറ്റി രാഷ്ട്രീയ സംഘടനയാക്കി മാറ്റാന്‍ വിജയ് യുടെ അച്ഛന്‍ എസ്എ ചന്ദ്രശേഖര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു വിജയ്.

ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ തന്റെ പിതാവ് എസ്.എ. ചന്ദ്രശേഖര്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്കൊരു ബന്ധവുമില്ലെന്നാണ് നടന്‍ വിജയ് വ്യക്തമാക്കിയത്. തന്റെ അച്ഛന് രൂപീകരിച്ച പാര്‍ട്ടി എന്ന കാരണംകൊണ്ട് മാത്രം തന്റെ ആരാധകരില്‍ ആരും പാര്‍ട്ടിയില്‍ ചേരരുതെന്നും താരം അഭ്യര്‍ത്ഥിച്ചു.

ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പാര്‍ട്ടിയുമായി തനിക്ക് നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധവുമില്ല. തന്റെ ഫാന്‍ ക്ലബ്ബുമായും ഈ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല. തന്റെയോ ഓള്‍ ഇന്ത്യ തളപതി വിജയ് മക്കള്‍ ഇയക്കത്തിന്റെയോ പേരോ ഫോട്ടോയോ ആരെങ്കിലും ഇത്തരത്തില്‍ ഉപയോഗിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും വിജയ് മുന്നറിയിപ്പ് നല്‍കി.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ചന്ദ്രശേഖറിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. ട്രഷറര്‍ ആയി അമ്മ ശോഭയുടെ പേരും നല്‍കിയിട്ടുണ്ട്. എന്നാല്‍ വിജയ് യുടെ നേതൃത്വത്തില്‍ ഇങ്ങനെയൊരു പാര്‍ട്ടി രൂപീകരണം നടന്നിട്ടില്ലെന്ന് വിജയ് യുടെ പിആര്‍ഒ നേരത്തെത്തന്നെ വ്യക്തമാക്കിയിരുന്നു.

അതേസമയം വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയാക്കി പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖര്‍ അടുത്തിടെ രംഗത്തെത്തിയിരുന്നു. ജനം ആവശ്യപ്പെടുമ്പോള്‍ വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്നും ഫാന്‍സ് അസോസിയേഷനെ പാര്‍ട്ടിയാക്കി മാറ്റുമെന്നും അദ്ദഹം പറഞ്ഞിരുന്നു. വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന സൂചന ചന്ദ്രശേഖര്‍ തന്നെ മുന്‍പും നല്‍കിയിരുന്നു.

വിജയ്‌യും പിതാവും ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടെയാണ് അന്ന് ചന്ദ്രശേഖര്‍ നിലപാടു വ്യക്തമാക്കിയത്. ബിജെപിയില്‍ ചേരുമോയെന്ന ചോദ്യത്തിനു തന്നെ പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സമീപകാല ചിത്രങ്ങളായ മെഴ്‌സല്‍, സര്‍ക്കാര്‍ എന്നിവയില്‍ വ്യക്തമായ രാഷ്ട്രീയ സൂചനകളുണ്ടായിരുന്നു. മെഴ്‌സലിനെതിരെ ബിജെപിയും ‘സര്‍ക്കാരിനെതിരെ’ അണ്ണാഡിഎംകെയും രംഗത്തെത്തിയിരുന്നു.