കണ്ണൂം പൂട്ടി ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടില്ല; പഠിക്കാന്‍ സമയം വേണം- ഗവര്‍ണര്‍

ന്യൂഡല്‍ഹി. ഒരുമിച്ച് ഓര്‍ഡിനന്‍സുകള്‍ തരുമ്പോള്‍ പഠിക്കാന്‍ സമയം ആവശ്യമാണെന്നും. ഒരു ഓര്‍ഡിനന്‍സിലും കണ്ണും പൂട്ടി ഒപ്പിടില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഓര്‍ഡിനന്‍സ് ഭരണത്തിന് അഭികാമ്യമല്ല. ഓര്‍ഡിനന്‍സ് മാത്രം മതിയെങ്കില്‍ എന്തിനാണ് നിയമസഭയെന്നും ഗവര്‍ണര്‍ ചോദിച്ചു.

കൃത്യമായ വിശദീകരണം ആവശ്യമാണ്, തിരക്ക് കൂട്ടേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണറുടെ പരിഗണനയില്‍ ഉള്ളത്.

ഈ 11 ഓര്‍ഡിനന്‍സുകളുടെയും കാലാവധി ഇന്ന് കഴിയും. സംസ്ഥാന സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന നീക്കമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഗവര്‍ണര്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ്.

സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ചാന്‍സിലര്‍ എന്ന നിലയ്ക്കുള്ള ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുവാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചിരുന്നു ഇതാണ് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം.

എന്നാല്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ സര്‍ക്കാരിനെ മറികടന്ന് സെര്‍ച്ച് കമ്മറ്റിയെ ഗവര്‍ണര്‍ നിയോഗച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ ഡല്‍ഹിക്ക് പോയത്.