വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ ചതിയിൽപെട്ട ഒരു മലയാളി കൂടി റഷ്യയിൽ നിന്ന് തിരിച്ചെത്തി

വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ ചതിയിൽപ്പെട്ട് റഷ്യയിൽ കുടുങ്ങിയവരിൽ ഒരു മലയാളി കൂടി തിരിച്ചെത്തി. അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യനാണ് ഡൽഹിയിൽ എത്തിയത്. ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് പ്രിൻസ് മടങ്ങി എത്തിയത്. വൈകാതെ നാട്ടിലെത്തുമെന്ന് പ്രിൻസ് കുടുംബത്തെ അറിയിച്ചു.

നേരത്തെ പൊഴിയൂർ സ്വദേശി ഡേവിഡ് മുത്തപ്പനും ഡൽഹിയിൽ എത്തിയിരുന്നു. ഡൽഹിയിലുള്ള ഡേവിഡ് ഉടൻ നാട്ടിലേക്ക് തിരിക്കും. യുദ്ധമുഖത്തുള്ള അഞ്ചുതെങ്ങ് സ്വദേശികളായ വിനീത്, ടിനു എന്നിവരുടെ കാര്യത്തിൽ ആശങ്ക തുടരുകയാണ്. ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്ത കേസിൽ മൂന്ന് മലയാളികളടക്കം 19 പേർക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്. യുദ്ധഭൂമിയിൽ വച്ച് പ്രിൻസിനു മുഖത്ത് വെടിയേൽക്കുകയും ഡേവിഡിന്റെ കാൽ മൈൻ സ്ഫോടനത്തിൽ തകരുകയും ചെയ്തിരുന്നു.

സൂപ്പർമാർക്കറ്റിൽ 1.60 ലക്ഷം രൂപ മാസ വേതനത്തിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് ഡേവിഡിനെ ഏജന്റ് റഷ്യയിലെത്തിച്ചത്. മൂന്നരലക്ഷം രൂപ ഏജന്റ് വാങ്ങുകയും ചെയ്തിരുന്നു. റഷ്യൻ പൗരത്വമുള്ള മലയാളിയാണ് ഡേവിഡിനെ പട്ടാള ക്യാമ്പിൽ എത്തിച്ചത്. ഉദ്യോഗസ്ഥർ പാസ്പോർട്ടും യാത്രാ രേഖകളും വാങ്ങുകയും ചെയ്തിരുന്നു. പരിശീലനത്തിന് ശേഷം യുക്രെയ്ൻ അതിർത്തിയിൽ യുദ്ധമേഖലയിൽ എത്തിച്ചതോടെയാണ് ഡേവിഡിന് ചതി ബോധ്യമായത്.