75ലക്ഷം രൂപ ലോട്ടറി അടിച്ച അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് പൊലീസ് സ്‌റ്റേഷനിൽ

കൊച്ചി: 75 ലക്ഷം രൂപയുടെ ലോട്ടറി തനിക്ക് അടിച്ചെന്ന് അറിഞ്ഞ അന്യസംസ്ഥാന തൊഴിലാളി ആദ്യം ഓടിയെത്തിയത് പൊലീസ് സ്‌റ്റേഷനിൽ. മൂവാറ്റുപുഴയിലാണ് സംഭവം. കൊൽക്കത്ത സ്വദേശിയായ എസ് കെ ബദേസിനാണ് ലോട്ടറി അടിച്ചത്. ഒന്നാം സമ്മാനം അടിച്ച കാര്യം അറിഞ്ഞപ്പോൾ എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ ബദേസ് നേരെ മൂവാറ്റുപുഴ പൊലീസ് സ്‌റ്റേഷനിലേയ്ക്ക് ഓടിയെത്തുകയായിരുന്നു.

കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. വിവരം അറിഞ്ഞ് ആരെങ്കിലും തന്റെ കയ്യിൽ നിന്നും ലോട്ടറി തട്ടിയെടുക്കുമോ എന്ന ആശങ്കയിലായിരുന്നു ബദേസ് ഇങ്ങനെ ചെയ്തത്. റോഡ് ടാറിംഗ് ജോലിക്കായി ചോറ്റാനിക്കരയിലെത്തിയപ്പോഴാണ് ഇയാൾ ലോട്ടറി എടുത്തത്.
ഇപ്പോൾ ലോട്ടറി അടിച്ചതോടെ ജീവിതം മാറി മറിഞ്ഞു. പണവുമായി നാട്ടിലേയ്ക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് തൊഴിലാളി.

പോസ്റ്റിന്റെ പൂർണരൂപം

ലോട്ടറി അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്..!സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക്.

കൊൽക്കത്ത സ്വദേശിയായ എസ്.കെ.ബദേസ് ആണ് ലോട്ടറി അടിച്ച പരിഭ്രാന്തിയിൽ പോലീസിന്റെ സഹായം തേടിയെത്തിയത്. ഒന്നാം സമ്മാനം അടിച്ച കാര്യം അറിഞ്ഞപ്പോൾ എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ ബദേസ് നേരെ പോലീസ് സ്റ്റേഷനിലെത്തി പോലീസുദ്യോഗസ്ഥരോട് കാര്യം പറഞ്ഞു. ആരെങ്കിലും തന്റെ കയ്യിൽ നിന്നും ലോട്ടറി തട്ടിയെടുക്കുമോ എന്ന ആശങ്കയിലായിരുന്ന ബദേസിനെ പോലീസ് ഉദ്യോഗസ്ഥർ ആശ്വസിപ്പിക്കുകയും കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുകയും ചെയ്തു.

റോഡ് ടാറിങ് ജോലിക്കായി ചോറ്റാനിക്കരയിലെത്തിയപ്പോഴാണ് ഇയാൾ ലോട്ടറി എടുത്തത്. ഭാഗ്യമായി ലഭിച്ച പണവുമായി കൊൽക്കത്തയിലേക്ക് മടങ്ങാനായി കാത്തിരിക്കുകയാണ് ബദേസ്.