മരിച്ച ഗർഭസ്ഥ ശിശുവിനെ അമ്മ രണ്ടുമാസം ചുമന്നു, അണുബാധയേറ്റ് ഭാര്യ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

മരിച്ച ഗർഭസ്ഥശിശുവുമായി ചികിത്സ കിട്ടാതെ ജീവിച്ച അമ്മ മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു. മല്ലപ്പുഴശേരി കുഴിക്കാല കുറുന്താർ സെറ്റിൽമെന്റ് കോളനിയിൽ അനിത (28) മരിച്ച കേസിലാണ് ഭർത്താവ് എം. ജ്യോതിഷ് (31) അറസ്റ്റിലായത്. യുവതിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്ത്രീധനപീഡന നിരോധനനിയമം, ജുവനൈൽ ജസ്റ്റിസ് നിയമം എന്നിവപ്രകാരമാണ് ഇയാൾക്കതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സമയത്ത് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്നതാണ് പ്രധാന കുറ്റം.

വിശ്വകർമ്മ വിഭാഗത്തിൽപ്പെട്ട അനിതയെ രണ്ടര വർഷം മുൻപാണ് നായർ സമുദായാംഗമായ ജ്യോതിഷ് പ്രണയിച്ച് വിവാഹം കഴിച്ചത്. പെൺകുട്ടിക്ക് നൽകിയ സ്വർണാഭരണങ്ങളും വാഹനവും വിറ്റ് പണം ചെലവാക്കി. ഭാര്യാ വീട്ടിൽ താമസമാക്കിയ ഇയാൾ ജോലിക്ക് പോകാത്തതിനാൽ ഭാര്യയ്ക്കും കുട്ടിക്കും ജീവിതച്ചെലവിനു പോലും ഒന്നും നൽകാത്ത അവസ്ഥയായിരുന്നു. ആദ്യ പ്രസവത്തിനു ശേഷം പെട്ടെന്നു തന്നെ രണ്ടാമതും ഭാര്യ ഗർഭിണി ആയതോടെ ആ വിവരം ബന്ധുക്കളിൽ നിന്ന് മറച്ചു വയ്ക്കുകയും ഗർഭസ്ഥശിശുവിനെ ഒഴിവാക്കുന്നതിനുമാണ് ജ്യോതിഷ് ശ്രമിച്ചത്.

കഴിഞ്ഞ മേയ് 19ന് യുവതിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂൺ 28ന് മരിച്ചു. ഗർഭിണിയായ അനിതയെ ജ്യോതിഷ് മർദിച്ചിരുന്നുവെന്നും അനിതയുടെ കുടുംബം ആരോപിക്കുന്നു. അനിതയുടെ വായിൽ തുണി തിരുകിയ ശേഷം ജോതിഷ് നിരന്തരം മർദിച്ചിരുന്നതായും ഇത്തരം പീഡനങ്ങളാണ് അനിതയുടെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിൻറെ ആരോപണം. അനിതയ്ക്കും ജ്യോതിഷിനും ഒന്നര വയസുള്ള ഒരു മകൻ കൂടിയുണ്ട്.