വിഷം നല്‍കിയത് തമിഴ്‌നാട്ടില്‍; നിയമോപദേശം തേടി അന്വേഷണ സംഘം

തിരുവനന്തപുരം. ഷാരോണ്‍ വധക്കേസില്‍ അന്വേഷണ സംഘത്തിന് നിയമപരമായ ആശയക്കുഴപ്പം. ഷാരോണിനെ കൊലപ്പെടുത്തുന്നതിനായി വിഷം കഷായത്തില്‍ കലര്‍ത്തി നല്‍കിയത് തമിഴ്‌നാട്ടിലായതിനാലാണ് തുടരന്വേഷണത്തില്‍ നിയമപരമായ ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം നിയമോപദേശം തേടിയിരിക്കുന്നത്.

ഗ്രീഷ്മ ഷാരോണിന് വിഷം നല്‍കിയത് ഗ്രീഷ്മയുടെ വീട്ടില്‍ വെച്ചാണ് ഈ വീട് കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ ചിറയിലാണ് സംഭവം നടക്കുന്നത്. ഇത് തമിഴ്‌നാട്ടിലെ പളുകല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ്. എന്നാല്‍ കേസില്‍ പരാതി ലഭിച്ചതും കേസ് രജിസ്റ്റര്‍ ചെയ്തതും പാറശ്ശാല പോലീസ് സ്‌റ്റേഷനിലായിരുന്നു. കേസില്‍ മുന്ന് പ്രതികളെയാണ് കേരള പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടരന്വേഷണത്തിന് നിയമപ്രശ്‌നമുണ്ടോ അതോ പ്രതികളെ തമിഴ്‌നാടിന് കൈമാറേണ്ടതുണ്ടോ എന്ന വിഷയത്തിലാണ് നിയമോപദേശം തേടിയത്.

കേസില്‍ തമിഴ്‌നാട് പോലീസും കേരള പോലീസും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഷാരോണ്‍ രാജ് വധക്കേസില്‍ മുഖ്യപ്രതിയായ ഗ്രീഷ്മയെ റിമാന്‍ഡ് ചെയ്തു. മജിസ്ട്രേറ്റ് ഗ്രീഷ്മ ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ കോളേജിലെത്തിയാണ് റിമാന്‍ഡ് ചെയ്തത്. അതേസമയം ആത്മഹത്യാ ശ്രമത്തിന് ഗ്രീഷ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. കേസില്‍ തെളിവ് നശിപ്പിച്ചതിന് കൂട്ടുനിന്ന ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും കളിയിക്കാവിളയിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

ചൊവ്വാഴ്ച പ്രത്യേക വൈദ്യ സംഘം ഗ്രീഷ്മയെ പരിശോധിക്കും. സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം ലഭിക്കുന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ പോലീസ് സ്വീകരിക്കുക. തീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടതില്ലെന്ന് വൈദ്യസംഘം തീരുമാനിച്ചാല്‍ ഗ്രീഷ്മയെ മെഡിക്കല്‍ കോളേജിലെ പ്രത്യേക സെല്ലിലേക്ക് മാറ്റും. ആരോഗ്യ നില മെച്ചപ്പെട്ട് ഡിസ്ചാര്‍ജ് ചെയ്യുകയാണെങ്കില്‍ നാളെ തന്നെ കസ്റ്റഡി അപേക്ഷ നല്‍കി ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങും.