പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ ചോദ്യ പേപ്പർ ചോർച്ച, ഒരാൾ അറസ്റ്റിൽ

ഉത്തർ പ്രദേശ്: പൊലീസ് കോൺസ്റ്റബിൾ പരീക്ഷ ചോദ്യ പേപ്പർ ചോർച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ബല്യ സ്വദേശി നീരജ് യാദവാണ് അറസ്റ്റിലായത്. ഇയാൾ ഉദ്യോഗാർത്ഥിക്ക് ഉത്തരസൂചിക വാട്സ്ആപ്പിലൂടെ അയച്ചു നൽകിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്. നീരജിന് ഉത്തരസൂചിക നൽകിയ മധുര സ്വദേശിക്ക് വേണ്ടി അന്വേഷണം നടക്കുന്നതായും പൊലീസ് വ്യക്തമാക്കി.

ഫെബ്രുവരി 17, 18 തീയതികളിലാണ് പരീക്ഷ നടന്നത്. അഞ്ച് ലക്ഷത്തോളം ഉദ്യോഗാർഥികൾ പരീക്ഷ എഴുതിയിരുന്നു. എന്നാൽ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി. 6 മാസത്തിനകം വീണ്ടും പരീക്ഷ നടത്താനും സർക്കാർ തീരുമാനിച്ചു. പരീക്ഷയുടെ പവിത്രതയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാല്ലെന്നും ചോദ്യപേപ്പര്‍ ചോര്‍ത്തിയവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

വാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് ഉത്തര്‍പ്രദേശ് പോലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ റദ്ദാക്കിയത്. ചോദ്യപേപ്പര്‍ ചോര്‍ന്നെന്നാരോപിച്ച് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് യുപി സര്‍ക്കാരിന്റെ തീരുമാനം.