കൊച്ചിയില്‍ എടിഎം തട്ടിപ്പ് നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി. കൊച്ചിയില്‍ വിവിധ സ്ഥലങ്ങളിലെ എടിഎമ്മുകളില്‍ നിന്ന് പണം തട്ടിയ കേസിലെ പ്രതി പിടിയില്‍. യുപി സ്വദേശി മുബാറക്കാണ് പോലീസ് പിടിയിലായത്. ഇയാളെ കളമശ്ശേരി പോലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്.

പണം തട്ടാന്‍ ഉപയോഗിച്ച സ്‌കെയില്‍ പോലുള്ള വസ്തു പ്രതിയില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. നഗരത്തിലെ 13 എടിഎമ്മുകളില്‍ നിന്നാണ് പ്രതി പണം തട്ടിയെന്നാണ് നിഗമനം. എടിഎമ്മിലെ പണം വരുന്ന ഭാഗം സ്‌കെയില്‍ പോലുള്ള ഉപകരണം ഉപയോഗിച്ച് തടസ്സപ്പെടുത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

ഇടപാടുകാര്‍ കാര്‍ഡിട്ട് പണം പിന്‍വലിക്കുവാന്‍ നോക്കുമ്പോള്‍ പണം ലഭിക്കാതെ വരുന്നു. പിന്നീട് പ്രതിയെത്തി അടച്ച് വച്ചിരിക്കുന്ന വസ്തുമാറ്റി പണം എടുക്കുകയാണെ ചെയ്തിരുന്നത്. വിവിധ എടിഎമ്മുകലില്‍ നിന്നായി 25000 രൂപ തട്ടി എടുത്തതായിട്ടാണ് വിവരം.

സാങ്കേതിക തകരാര്‍ മൂലം പണം കിട്ടാതെ വന്നാല്‍ ഇത് തിരികെ അക്കൗണ്ടിലേക്ക് തിരിച്ചെത്തുകയാണ് പതിവ്. എന്നാല്‍ പണം ലഭിക്കാതായതോടെ പരാതിയുമായി ഇടപാടുകാര്‍ ബാങ്കിനെ സമീപിക്കുകയായിരുന്നു. പിന്നീട് ബാങ്ക് പോലീസില്‍ പരാതി നല്‍കി.