ഭർത്താവിന്റെ മദ്യപാനം മാറ്റാൻ പൂജ, യുവതിയെ പീഡിപ്പിച്ച പൂജാരിക്ക് 22 വർഷം തടവ് വിധിച്ച് കോടതി

തൃശൂർ : ഭർത്താവിന്റെ മദ്യപാനം പൂജകളിലൂടെ മാറ്റിത്തരാമെന്ന് പറഞ്ഞ് യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച പൂജാരിക്ക് 22 വർഷം കഠിനതടവിനും 1,10,000 രൂപ പിഴശിക്ഷയും വിധിച്ച് കുന്നംകുളം പോക്സോ കോടതി. 2016ലാണ് കേസിനാസ്‌പദമായ സംഭവം.

പെരിങ്ങണ്ടൂർ പൂന്തൂട്ടിൽ വീട്ടിൽ സന്തോഷ് സ്വാമിയെ ( സന്തോഷ് കേശവൻ,​ 34)​ ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജി എസ്. ലിഷ ശിക്ഷിച്ചത്. ഭർത്താവിന്റെ മദ്യപാനം നിറുത്താൻ പ്രതി യുവതിയോട് ചില പൂജകൾ നി‌ർദ്ദേശിച്ചിരുന്നു. ഇതിനായി പ്രതിയുടെ വീടിനടുത്തുള്ള അമ്പലത്തിലേക്ക് യുവതിയെ വിളിച്ചുവരുത്തി തുടർന്ന് തന്റെ വീട്ടിലേക്ക് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

ഇതിന് ശേഷം വീട്ടിൽ അതിക്രമിച്ച് കയറിയും ഇയാൾ യുവതിയെ പീഡനത്തിന് ഇരയാക്കി. ​ പിന്നീട് പലതവണ ഭീഷണിപ്പെടുത്തി തൃശൂർ മെഡിക്കൽ കോളേജിനടുത്തുള്ള ലോ‌ഡ്ജിലേക്ക് വിളിച്ചു വരുത്തിയും പ്രതി യുവതിയെ പീഡിപ്പിച്ചു. ഇതിന് ശേഷം പീഡനവിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

കേസിൽ 18 സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രതിക്കെതിരെ മറ്റൊരു സ്ത്രീയെ പീഡിപ്പിച്ചതിനും കേസ് നിലവിലുണ്ട്. കെ.എസ്. ബിനോയ് ആയിരുന്നു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.