സ്കൂള്‍ വിടുന്നതിനു മുന്‍പേ ഇറങ്ങി ഓടുന്നത് ജലീലിന്‍റെ ഹോബിയായിരുന്നു; രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവെച്ച കെ.ടി. ജലീലിനെ രൂക്ഷമായി പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ‘4 മണിക്ക് സ്‌കൂള്‍ വിടുന്നതിനു മുന്‍പേ 3.55നു ഇറങ്ങി ഓടുന്നത് ബാല്‍ ജലീലിന്റെ ഹോബിയായിരുന്നു’ എന്നാണ് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പിണറായി മന്ത്രിസഭയുടെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ജലീല്‍ രാജിവെച്ചത്. ഇതിനെയാണ് സ്‌കൂള്‍ വിടുന്നതിന് തൊട്ട് മുമ്പ് ഇറങ്ങി ഓടുന്നതിനോട് രാഹുല്‍ ഉപമിച്ചത്.

ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ജലീലിന്റെ ബന്ധു കെ.ടി അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്ന് ലോകായുക്ത വിധിച്ചിരുന്നു. എന്നാല്‍ ബന്ധുവിനെ നിയമിക്കാന്‍ മന്ത്രി ജലീല്‍ യോഗ്യതയില്‍ തിരുത്തല്‍ വരുത്തിയെന്നും മന്ത്രിയായി തുടരാന്‍ ജലീലിന് അര്‍ഹതയില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ഹാറുണ്‍ അല്‍ റഷീദ് എന്നിവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകായുക്ത നിയമം 12(3) പ്രകാരം റിപ്പോര്‍ട്ട് തുടര്‍നടപടിക്കായി തിങ്കളാഴ്ച്ച മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. നിയമനം വിവാദമായിട്ടും മന്ത്രിസ്ഥാനത്ത് തൂങ്ങിക്കിടക്കുന്ന കെ.ടി. ജലീലിനെതിരെ സി.പി.എമ്മില്‍ കടുത്ത അതൃപ്തി നിലനിന്നിരുന്നു. ഒടുവില്‍ സമ്മര്‍ദം കനത്തതോടെയാണ് മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ രാജിവെച്ചൊഴിയുന്നത്.