കോടിയേരിയല്ല മുഖ്യമന്ത്രിയാണ് ആദ്യം രാജി വെക്കേണ്ടതെന്ന് ചെന്നിത്തല

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാനുള്ള കോടിയേരി ബാലകൃഷ്ണന്റെ തീരുമാനം വൈകി വന്ന വിവേകം ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യഥാര്‍ത്ഥത്തില്‍ കോടിയേരിയല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് രാജി വെക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. കോടിയേരിയുടെ പാത പിന്‍തുടരുകയാണ് ഇനി മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യേണ്ടത്. മുട്ടാപ്പോക്ക് ന്യായം പറയാതെ സര്‍ക്കാര്‍ പിരിച്ച് വിട്ട് ജനവിധി തേടണമെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത സ്വര്‍ണക്കള്ളക്കടത്തും ഹവാല ഇടപാടുകളും ഡോളര്‍ കൈമാറ്റവും ഉള്‍പ്പെടെയുള്ളത് നടന്നത്. ഗുരുതരമായ അധോലോക പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. ആദ്യം മുഖ്യമന്ത്രിയായിരുന്നു രാജി വെക്കേണ്ടിയിരുന്നത്. ഇനിയും രാജി വെച്ചിത്തെങ്കില്‍ ഇതിനെക്കാള്‍ കൂടുതല്‍ അപമാനം സഹിച്ചുകൊണ്ട് പുറത്തു പോകേണ്ട അവസ്ഥ കേരളത്തിന്റെ മുഖ്യമന്ത്രിക്കുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

മകന്റെ പേരിലെ വിവാദങ്ങള്‍ ഏല്‍പ്പിച്ച പരിക്കില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാനാണ് കോടിയേരിയുടെ ശ്രമമെന്നും ചെന്നിത്തല വിമര്‍ശിച്ചു. മകന്‍ തെറ്റു ചെയ്താല്‍ പാര്‍ട്ടി സെക്രട്ടറിക്ക് എന്ത് ഉത്തരവാദിത്തം എന്നായിരുന്നു ചോദിച്ചിരുന്നത്. പാര്‍ട്ടി വേറെ മകന്‍ വേറെ എന്നാണ് ഇത് വരെ പറഞ്ഞിരുന്നത്. ഇപ്പോള്‍ എല്ലാം ഒന്നാണെന്ന് എല്ലാവര്‍ക്കും മനസിലായി എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി സെക്രട്ടറി മുന്‍പും ചികിത്സയ്ക്ക് അമേരിക്കയ്ക്ക് പോയിരുന്നു. അന്നൊന്നും സ്ഥാനം ഒഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ പൊടുന്നനെ സ്ഥാനം രാജിവെക്കുന്നത് പാര്‍ട്ടിക്ക് അകത്തെ ഗുരുതരമായ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണ്. ഇതുപോലൊരു പ്രതിസന്ധിയും അവസ്ഥയും പാര്‍ട്ടിക്ക് ഇതുവരെയും ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പകരം ചുമതല എ വിജയരാഘവനാണ് നല്‍കിയിട്ടുള്ളത്. ഇങ്ങനെയുള്ള ആളുകളെത്തന്നെ വേണം ചുമതല ഏല്‍പ്പിക്കാന്‍ എന്നും ചെന്നിത്തല പരിഹസിച്ചു.