അത്രമേല്‍ മനസ്സ് വിങ്ങുന്നു, ഇര്‍ഫാന്‍ ഖാന്റെ മയ്യത്ത് തോളിലേറ്റിയ സുഹൃത്തിന്റെ വാക്കുകള്‍

ഏറെ ഞെട്ടിക്കുന്നതായിരുന്നു ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്റെ വിയോഗം. സിനിമയ്ക്കും സമൂഹത്തിനും ഒരേ പോലെ വലിയ ഒരു നഷ്ടമാണ് ഇര്‍ഫാന്‍ ഖാന്റെ വിടവാങ്ങലില്‍ ഉണ്ടായിരിക്കുന്നത്. താരത്തിന്റെ അവസാന യാത്രയില്‍ പലര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാന്‍ പോലും സാധിച്ചില്ല. അവസാന യാത്രയില്‍ ഇര്‍ഫാന്‍ഖാന്റെ ശരീരം ചുമലിലേറ്റിയ സുഹൃത്തും ബോളിവുഡ് നിര്‍മാതാവുമായ സന്ദീപ് പങ്കുവെച്ച കണ്ണീരില്‍ കുതിര്‍ന്ന വാക്കുകളാണ് ഏവരെയും കണ്ണീരിലാഴ്ത്തുന്നത്. .

‘ഇര്‍ഫാന്‍ ഭായ്, നിങ്ങളിനി ഇല്ലെന്ന യാഥാര്‍ഥ്യം ഹൃദയത്തിന് ഇത്രമേല്‍ വിങ്ങലും ദുഃഖവുമുണ്ടാക്കുമെന്ന് ഒരിക്കലും ഞാന്‍ വിചാരിച്ചിരുന്നില്ല. എന്റെ പ്രതിസന്ധികളില്‍ എനിക്കൊപ്പം നിന്നതിന് നന്ദി. പലരും അംഗീകരിക്കാന്‍ പോലും മടിച്ച കാലത്തും നിങ്ങളെനിക്ക് വേണ്ടി നിന്നു. നിങ്ങളെ പോലെ നിങ്ങള്‍ മാത്രമേയുള്ളൂ. ഇതുപോലെയുള്ള മനുഷ്യന്‍മാര്‍ക്ക് ഒരിക്കലും മരണമില്ല. ആ വ്യക്തിത്വം, സിനിമയോടുള്ള സ്‌നേഹം, ജീവിതത്വങ്ങള്‍ ഇതെല്ലാം എനിക്ക് പ്രചോദനവും വഴികാട്ടിയുമാകുമെന്ന് തീര്‍ച്ചയാണ്. അവസാന യാത്രയില്‍ ഒപ്പമുണ്ടാകാന്‍ കഴിഞ്ഞതില്‍, യാത്രാമൊഴി നല്‍കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ധന്യനാണ്. ഒന്നടുത്തെത്തണമെന്ന് കോടിക്കണക്കിന് ആരാധകരും സുഹൃത്തുക്കളും ആഗ്രഹിച്ചിട്ട് നടക്കാതിരുന്നതാണല്ലോ. എന്നാലും ഒരുപാട് നേരത്തേയാണ് ഭായ് നിങ്ങള്‍ പോയത്..’ എന്നായിരുന്നു സന്ദീപ് സിങ് കുറിച്ചത്.

കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ വെര്‍സോവയിലെ ശ്മശാനത്തില്‍ ലോക്ഡൗണ്‍ ചട്ടങ്ങള്‍ പാലിച്ചായിരന്നു സംസ്‌കാരം. വിശാല്‍ ഭരദ്വാജ്, കപില്‍ ശര്‍മ തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ അദ്ദേഹത്തിന് അവസാനമായി ആദാരഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തി. എന്നാല്‍ മറ്റു പലര്‍ക്കും ലോക്ഡൗണ്‍ കര്‍ശനമായതിനാല്‍ എത്താനുമായില്ല.