ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച ഷഫ്നയുടെ ശരീരത്തിൽ 24 മുറിവുകൾ

തലശ്ശേരിക്കടുത്ത് പെരിങ്ങത്തൂർ പുല്ലൂക്കരയിൽ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ 26കാരി ഷഫ്ന ഷെറിന്റെ ശരീരത്തിൽ 24 ഓളം മുറിവുകളും, ചതവുകളും ഉണ്ട് എന്ന് പോസ്റ്റ് മോർട്ടം റിപോർട്ട്. ആന്തരാവയവങ്ങളിലും ശ്വാസകോശത്തിലും വെള്ളം കയറിയിട്ടുണ്ട്. 24 മുറിവുകൾ ഉണ്ടായത് സംഭവത്തിന്റെ ദുരൂഹത കൂട്ടുന്നു.

പരിയാരം മെഡിക്കൽ കോളേജിലെ അസി.പ്രൊഫ. ഡോ. ശ്രീനാഥ് എസ് നായരാണ് പോസ്റ്റ്മോർട്ടം നടത്തിയത്.റിപ്പോർട്ട് തലശേരി സബ് ഡിവിഷണൽ മജിസ്ട്രേറ്റിനും, ചൊക്ലി എസ്.ഐക്കും കൈമാറി. റിപ്പോർട്ട് പ്രകാരം ഷഫയുടെ ശരീരത്തിൽ 24 ഓളം മുറിവുകളും, ചതവുകളും ഉണ്ട്. ആയുധമുപയോഗിച്ചുള്ള മുറിവും, വീഴ്ചയിൽ സംഭവിച്ച മുറിവുകളൊ, ചതവുകളൊ ആകാം ഇവയെന്നാണ് നിഗമനം.കുളിമുറിയിൽ നിന്നും രക്തം പുരണ്ട കത്തി പൊലീസ് കണ്ടെത്തിയിരുന്നു.

ബലപ്രയോഗം നടന്ന ലക്ഷണങ്ങളൊന്നുമില്ലെന്ന് പൊലീസ് അന്വേഷണത്തിൽ നേരത്തെ തന്നെ വ്യക്തമായിരുന്നു.ഇത് ശരിവക്കും വിധമാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടും. അതേ സമയം ഷഫ്‌നയുടെ മാതാവ് ഷാഹിദയും, ബന്ധുക്കളും നൽകിയ പരാതികളെ തുടർന്ന് ചൊക്ലി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ആത്മഹത്യാ പ്രേരണയും അന്വേഷണ പരിധിയിൽ വരും. ചൊക്ലി സി.ഐയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.