സിദ്ധാര്‍ഥന്റെ മരണം, പോലീസ് ഒന്നാം പ്രതിയുമായി തെളിവെടുപ്പ് നടത്തി, മര്‍ദനത്തിന് ഉപയോഗിച്ച ഗ്ലൂഗണ്‍ കണ്ടെത്തി

വയനാട്. പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസിലെ വിദ്യാര്‍ഥി ജെഎസ് സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലില്‍ തെളിവെടുപ്പ് നടത്തി പോലീസ്. പോലീസ് കേസിലെ ഒന്നാം പ്രതിയായ സിന്‍ജോ ജോണ്‍സണുമായിട്ടാണ് തെളിവെടുപ്പ് നടത്തിയത്. ഹോസ്റ്റലിലെ 21 നമ്പര്‍ മുറിയിലും നടുമുറ്റത്തും തെളിവെടുപ്പ് നടത്തി.

സിദ്ധാര്‍ഥനെ ആള്‍ക്കൂട്ട വിചാരണ നടത്തിയ സ്ഥലത്ത് സിന്‍ജോയെ എത്തിച്ചു. മര്‍ദനത്തിന് ഉപയോഗിച്ച ഗ്ലൂഗണ്‍ പോലീസ് കണ്ടെത്തി. സിദ്ധാര്‍ഥന്റെ മരണത്തില്‍ കൊലപാതക സാധ്യത തള്ളാതെയാണ് പോലീസ് അന്വേഷണം നടത്തുന്നത്.

പെണ്‍കുട്ടിയുടെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ച് വരുത്തിയ ശേഷമാണ് സിദ്ധാര്‍ഥനെ മര്‍ദനത്തിന് ഇരയാക്കിയത്. കൊലപാതക സാധ്യതയെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സിദ്ധാര്‍ഥനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആവര്‍ത്തിക്കുന്നതിനിടെയാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നത്.