കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി; ശ്രീനാഥ് ഭാസിക്ക് സ്റ്റേഷന്‍ ജാമ്യം

ഓണ്‍ചാനലിലെ അവതാരകയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീനാഥ് ഭാസിക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു. ഇന്ന് ഉച്ചയോടെ മരട് പൊലീസ് സ്റ്റേഷനിലെത്തിയ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ്് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിനെ പിന്നാലെയാണ് സ്റ്റേഷന്‍ ജാമ്യം നല്‍കിയത്.

ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍) ഐപിസി 354(ലൈംഗിക ചുവയോടെ സംസാരിക്കല്‍) 294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് കൊച്ചി മരട് പൊലീസ് രേഖപ്പെടുത്തിയത്. മൂന്നര മണിക്കൂറോളമാണ് നടനെ ചോദ്യം ചെയ്തത്. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമാകും.

‘ചട്ടമ്പി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറി എന്നായിരുന്നു കേസ്. അഭിമുഖത്തിനിടെ തന്നെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നും അവതാരക നല്‍കിയ പരാതിയില്‍ പറയുന്നു. ആദ്യം ചോദ്യങ്ങള്‍ക്ക് മാന്യമായി മറുപടി നല്‍കിയ നടന്‍, പിന്നീട് യാതൊരു പ്രകോപനവുമില്ലാതെ അവതാരകയോടും, ക്യാമറാമാനോടും അശ്‌ളീല ഭാഷയില്‍ സംസാരിക്കുകയായിരുന്നു. വനിത കമ്മീഷനിലും യുവതി പരാതി നല്‍കിയിരുന്നു. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.