‘പേപ്പട്ടികളെയും അക്രമകാരികളായ തെരുവ് നായ്ക്കളെയും കൊല്ലാൻ അനുവദിക്കണം’; സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍

ദില്ലി:പേപ്പട്ടികളെയും, അക്രമകാരികളായ നായ്ക്കളെയും കൊല്ലാന്‍ അനുവദിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍.ഈയാവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കി.  പക്ഷികളില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ സാംക്രമിക രോഗങ്ങളുണ്ടാകുമ്പോള്‍  അവയെ കൊന്നു തള്ളാന്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. പേപ്പട്ടി ശല്യം ഇത്രയും രൂക്ഷമായ സാഹചര്യത്തില്‍  നിലവിലെ ചട്ടങ്ങളില്‍ ഇളവ് വരുത്തി അനുമതി നല്‍കണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം.

എബിസി പദ്ധതി കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പിക്കാന്‍ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.എബിസി പദ്ധതി താളം തെറ്റിയതാണ് സംസ്ഥാനത്ത് തെരുവ് നായശല്യം  രൂക്ഷമാകാന്‍ കാരണമെന്ന്  ജസ്റ്റിസ് സിരിജഗന്‍ സമിതി സുപ്രീംകോടതിയില്‍ അടുത്തിടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നായ പിടുത്തക്കാരെ കിട്ടാനില്ലെന്ന് പല തദ്ദേശ സ്ഥാപനങ്ങളും അറിയിച്ചതായും സിരിജഗന്‍ സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.