കോളേജ് ഹോസ്റ്റലിൽ ലഹരി പാർട്ടി, കഞ്ചാവും ഹാഷിഷും കണ്ടെടുത്തു

കുറ്റിപ്പുറം എം.ഇ.എസ്. എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ താമസിക്കുന്നിടത്ത് വൻ ലഹരി പാർട്ടി. ശനിയാഴ്ച പുലർച്ചെയാണ് പാർട്ടി നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ അറസ്റ്റുചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽവിട്ടു.

കോളേജിലുണ്ടായ അടിപിടിക്കേസിലെ പ്രതികൾ ഹോസ്റ്റലിൽ എത്തിയിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ലഹരി പാർട്ടി കണ്ടെത്തിയത്. ഇരുപതോളം പേരാണ് ഇവിടെയുണ്ടായിരുന്നത്. കഞ്ചാവ്, ഹാഷിഷ് തുടങ്ങിയ മയക്കുമരുന്നുകൾ പല രീതിയിൽ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും ഇവരുടെ മുറിയിൽനിന്ന് കണ്ടെടുത്തു.

കോളേജിൽ വിദ്യാർഥികൾ തമ്മിലും നാട്ടുകാരുമായും സംഘർഷങ്ങൾ പതിവായിരിക്കുകയാണ്. കുറ്റക്കാർക്കെതിരേ മാനേജ്‌മെന്റ് നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. കഴിഞ്ഞ മാസമുണ്ടായ സംഘർഷത്തിൽ 15-ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. ലഹരിപാർട്ടിക്കിടെ പിടികൂടിയ വിദ്യാർഥികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പ് അധികൃതരോട് ശുപാർശ ചെയ്യുമെന്ന് ഇൻസ്പെക്ടർ ശശീന്ദ്രൻ മേലേയിൽ അറിയിച്ചു.

അതേസമയം, കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നാണ് കോളേജ് അധികൃതർ പറഞ്ഞു