രണ്ടുവട്ടം പോര, ലീന മരിയ പോളിനെ കാണാന്‍ തീഹാര്‍ ജയിലില്‍ നിരാഹാരമിരുന്ന് സുകേഷ്‌

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖര്‍ തിഹാര്‍ ജയിലില്‍ 17 ദിവസത്തോളം നിരാഹരസമരം നടത്തിയെന്ന് റിപ്പോര്‍ട്ട്. ഇതേ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഭാര്യയും നടിയുമായ ലീന മരിയ പോളിനെ കാണാനായിരുന്നു സുകേഷിന്റെ നിരാഹാരം. ഏപ്രില്‍ 23 മുതല്‍ മേയ് രണ്ടാം തീയതി വരെയും മേയ് നാല് മുതല്‍ 12-ാം തീയതി വരെയും സുകേഷ് ഭക്ഷണമൊന്നും കഴിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ജയിലിലെ ഡിസ്‌പെന്‍സറിയില്‍ പ്രവേശിപ്പിച്ച് ഐ.വി. ഫ്‌ളൂയിഡ് നല്‍കുകയായിരുന്നു.

തിഹാര്‍ ജയിലിലുള്ള ഭാര്യയെ കാണാന്‍ കൂടുതല്‍ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുകേഷിന്റെ നിരാഹാരം. മറ്റുതടവുകാര്‍ക്കുള്ളത് പോലെ സുകേഷിനും ലീനയ്ക്കും മാസത്തില്‍ രണ്ടുതവണ പരസ്പരം കാണാനുള്ള അനുവാദമുണ്ട്. മാസത്തിലെ ആദ്യ ശനിയാഴ്ചയും മൂന്നാമത്തെ ശനിയാഴ്ചയുമാണ് ഇതിനുള്ള അവസരം. എന്നാല്‍ ഭാര്യയുമായി കൂടിക്കാഴ്ച നടത്താന്‍ കൂടുതല്‍ അവസരം നല്‍കണമെന്നായിരുന്നു സുകേഷിന്റെ ആവശ്യം. ഇത് ജയില്‍ അധികൃതര്‍ അനുവദിച്ചില്ല. ഇതോടെയാണ് സുകേഷ് ഭക്ഷണം ഉപേക്ഷിച്ചതെന്നും ഇയാള്‍ക്കെതിരേ ജയില്‍നിയമപ്രകാരം ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.