ലാവലിന്‍; കേസ് പരിഗണിക്കുന്നത് രണ്ടാഴ്ച്ചത്തേക്ക് മാറ്റിവെച്ചു

ന്യൂഡല്‍ഹി: ലാവലിന്‍ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ച്ചത്തേക്ക് മാറ്റിവെച്ച്‌ സുപ്രീം കോടതി. ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ഇനി ലാവലിന്‍ കേസ് മാറ്റിവെക്കാന്‍ അഭിഭാഷകര്‍ ആവശ്യപ്പെടരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.

കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എ ഫ്രാന്‍സിസ് കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടത്. ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍, ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് പിന്നാലെ കാനഡയിലെ എസ്‌എന്‍സി ലാവലിന്‍ കമ്ബനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും അതുവഴി 86.25 കോടിയുടെ നഷ്ടം ഉണ്ടായെന്നുമാണ് കേസ്.

സിബിഐ ആവശ്യ പ്രകാരം നേരത്തെ ഇരുപത്തിയാറ് തവണ കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചിരുന്നു. രേഖകള്‍ സമര്‍പ്പിക്കാനുള്ളതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവെക്കണമെന്നായിരുന്നു ഇത്രയും കാലം സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.