മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും അന്വേഷണ ഏജന്‍സികള്‍ സാധനങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗരേഖ വേണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി. അന്വേഷണ ഏജന്‍സികള്‍ മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും സാധനങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗരേഖ വേണമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എല്ലാരുടെയും താല്പര്യം സംരക്ഷിക്കുന്ന മാര്‍ഗരേഖ പുറത്തിറക്കണം. അതേസമയം സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കിയില്ലെങ്കില്‍ കോടതി പുറത്തിറക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

അതേസമയം ഇത് സങ്കീര്‍ണമായ നിയമ പ്രശ്‌നം ഉള്‍പ്പെടുന്ന വിഷയമാണെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ പറഞ്ഞു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരുടെ സാധനങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ പിടിച്ച് എടുക്കുന്നത് ഗൗരവമുള്ള വിഷയമാണെന്ന് കോടതി പറഞ്ഞു. പിടിച്ചെടുക്കുന്ന ഡിജിറ്റല്‍ സാധനങ്ങളില്‍ വ്യക്തിപരവും സാമ്പത്തിക പരവുമായ കാര്യങ്ങളുണ്ടാകും.

ഇത് സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന പരിശോധനകള്‍, അവരുടെ സാധനങ്ങള്‍ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.