ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ശബ്ദസന്ദേശം തന്റേത് തന്നെയെന്ന് സമ്മതിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ്. വോയിസ് ക്ലിപ്പില്‍ കേട്ട കാര്യങ്ങളെല്ലാം താന്‍ പറഞ്ഞത് തന്നെയാണ് എന്നാല്‍ എപ്പോഴാണ് ശബ്ദം റെക്കോര്‍ഡ് ചെയ്തതെന്ന് ഓര്‍ക്കുന്നില്ലെന്നും സ്വപ്‌ന പറഞ്ഞു. ദക്ഷിണ മേഖലാ ഡിഐജി അജയ്കുമാറിനോടാണ് സ്വപ്‌ന ശബ്ദം തന്റേത് തന്നെയാണെന്ന് സമ്മതിച്ചത്.
സ്വപ്‌നയുടേതെന്ന പേരില്‍ ശബ്ദസന്ദേശം പ്രചരിക്കുന്ന സംഭവത്തില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ ഉത്തരവ് പ്രകാരം അന്വേഷണത്തിന് എത്തിയതായിരുന്നു ഡിഐജി അജയ്കുമാര്‍. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് ഡിഐജി അജയ്കുമാര്‍ വനിതാ ജയിലില്‍ നേരിട്ടെത്തിയാണ് അന്വേഷണം നടത്തിയത്. സ്വപ്‌നയുടെ ശബ്ദ സന്ദേശം ചോര്‍ന്നത് ജയിലില്‍ നിന്നല്ലെന്ന് ഡിഐജി പറഞ്ഞു. ശബ്ദ സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടുമെന്നും ഡിഐജി അറിയിച്ചു. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് ഡിഐജിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ സംഘത്തില്‍ ചിലര്‍ തന്നെ നിര്‍ബന്ധിച്ചതായി സ്വപ്‌ന പറയുന്ന ശബ്ദസന്ദേശമാണ് പ്രചരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ കേസില്‍ മാപ്പു സാക്ഷിയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞതായും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിഡ് റെക്കോര്‍ഡാണ് പുറത്തുവന്നിരിക്കുന്നത്. അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്ന സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശം എങ്ങനെ പുറത്തുവന്നു എന്നത് ദുരൂഹമാണ്. സ്വപ്‌ന സുരേഷിന്റേതെന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്.
അതേസമയം സ്വപ്‌നാ സുരേഷിന്റേതെന്ന പേരില്‍ പുറത്തു വന്ന ശബ്ദ സന്ദേശത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് രംഗത്ത് എത്തിയിരുന്നു. സ്വപ്നയെ തങ്ങള്‍ ചോദ്യം ചെയ്തത് ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും സ്വപ്‌നയും ശിവശങ്കറും പറയുന്നത് ഒരേ കാര്യമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. പ്രചരിക്കുന്ന ശബ്ദസന്ദേശം ക്രിയേറ്റ് ചെയ്യപ്പെട്ടതാവാമെന്നും സ്വപ്നയുടെ ശബ്ദരേഖയില്‍ പേര് പരാമര്‍ശിക്കുന്നില്ല എന്നും എന്‍ഫോഴ്‌സ്‌മെന്റ് ചൂണ്ടിക്കാട്ടിയിരുന്നു.