മംഗലൂരു. സുള്ള്യയിൽ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ തീവ്രവാദ വിരുദ്ധസേനയുടെ റെയ്ഡ്. തലശ്ശേരി സ്വദേശി ആബിദിന്റെ വീട്ടിലാണ് കർണാടക എടിഎസിന്റെ പരിശോധന നടക്കുന്നത്. ആബിദ് തീവ്രവാദ സ്വഭാവമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉടനടിയുള്ള റെയ്ഡ്.
അതേസമയം മംഗലൂരില്‍ നിരോധനാജ്ഞ ഓഗസ്റ്റ് ആറുവരെ നീട്ടിയിട്ടുണ്ട്.ബന്ത്വാള്‍, പുട്ടൂര്‍, ബെല്‍റ്റങ്ങാടി, സുള്ള്യ, കഡബ താലൂക്കുകളിലാണ് നിരോധനാജ്ഞ ഓഗസ്റ്റ് ആറാം തീയതി അര്‍ധരാത്രി 12 മണിവരെ നീട്ടിയിരിക്കുന്നത്. ഇവിടങ്ങളിൽ കടകള്‍ വൈകീട്ട് ആറുമണിക്ക് അടയ്ക്കണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
അത്യാവശ്യ സര്‍വീസുകള്‍, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയ മാത്രമേ ആറുമണിക്ക് ശേഷം പ്രവര്‍ത്തിക്കാന്‍ പോലീസ് അനുവദിക്കൂ. ബന്ത്വാള്‍, പുട്ടൂര്‍, ബെല്‍റ്റങ്ങാടി, സുള്ള്യ, കഡബ താലൂക്കുകളില്‍ ഓഗസ്റ്റ് ഒന്നുവരെ മദ്യശാലകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ദക്ഷിണകന്നഡ ജില്ലകളില്‍ പൊലീസ് വിന്യാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കര്‍ശന ജാഗ്രത പുലര്‍ത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമുദായികമായി പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ പൊലീസ് സേനയെ നിയോഗിച്ചിരിക്കുന്ന. ബന്ത്വാളില്‍ പൊലീസ് ഫ്‌ലാഗ് മാര്‍ച്ച് നടത്തുകയുണ്ടായി.