വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം തൽക്കാലികമായി നിർത്തി.

തിരുവനന്തപുരം. മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം തൽക്കാലികമായി നിർത്തി. നിർമാണ പ്രവർത്തനങ്ങൾ ഇന്നത്തേക്ക് നിര്‍ത്തിവയ്ക്കുകയാണെന്ന് അദാനി പോർട്സ് അധികൃതർ അറിയിക്കുകയായിരുന്നു. സമരം കാരണം നിർമാണ സാധനങ്ങൾ തുറമുഖത്തിനകത്തേക്ക് കൊണ്ടുവരാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായത്. ഇപ്പോഴത്തെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പോർട്സ് അധികൃതർ പറഞ്ഞിട്ടുണ്ട്. നിർമാണം നിർത്തിയെന്നു പരിശോധിച്ച് ഉറപ്പുവരുത്താൻ ലത്തീൻ അതിരൂപതയിലെ വൈദികരടക്കമുള്ളവർ തുറമുഖ നിർമാണം നടക്കുന്ന സ്ഥലം സന്ദർശിച്ചിരുന്നു.

വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണമാണ് തീരശോഷണത്തിനു കാരണമെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികൾ സമരം നടത്തി വരുകയാണ്. തുറമുഖത്തിന്റെ നിർമാണം നിർത്തിവച്ച് തീരശോഷണത്തെക്കുറിച്ചു ശാസ്ത്രീയപഠനം നടത്തണമെന്നാണു മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന മുഖ്യ ആവശ്യം. സർക്കാർ ഇതുവരെ ചർച്ചയ്ക്കു സന്നദ്ധത അറിയിച്ചിട്ടില്ലെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നുണ്ട്.

ആഗസ്ത് മാസം അവസാനംവരെ സമരം നടത്തുമെന്നാണ് സഭാ നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്. പൊഴിയൂർ ഭാഗത്തുനിന്നുള്ളവരാണ് ഇന്നത്തെ സമരത്തിൽ പങ്കെടുക്കുന്നത്. ബുധനാഴ്ച മറ്റുള്ള ഇടവകകളിൽനിന്നു സമരക്കാർ സമരം നടത്തും. വിഴിഞ്ഞം തുറമുഖ കടവാടത്തിൽ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ പ്രതിഷേധക്കാർ എടുത്തുമാറ്റിയത്നേ ഇന്ന് നേരിയ സംഘർഷത്തികാരണമായി.

അതേസമയം, വിഴിഞ്ഞത്ത് സമരം നടത്തുന്നത് പുറത്തുനിന്നെത്തിയവരെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ കുറ്റപ്പെടുത്തി. വിഴിഞ്ഞത്തെ സമരത്തില്‍ വിഴിഞ്ഞത്തുകാര്‍ക്ക് പങ്കില്ല. സര്‍ക്കാര്‍ വിഴിഞ്ഞത്തെ പൗരപ്രമുഖരുമായും അവിടുത്തെ ജനപ്രതിനിധികളുമായി വിശദമായി ചര്‍ച്ച നടത്തിയിരുന്നു. അവര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ കലണ്ടര്‍ ബെയ്‌സ്ഡ് ആയി പരിഹരിക്കാനുള്ള സംവിധാനമുണ്ടാക്കിയതായും ആണ് മന്ത്രി പറഞ്ഞത്.

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം തുടരുകയാണ്. മത്സ്യതൊഴിലാളികള്‍ വിഴിഞ്ഞം തുറമുഖ ത്തിന്റെ പ്രധാനകവാടം ഉപരോധിച്ചു. നേരത്തെ മൂന്ന് തവണ സമരം നടത്തിയെ ങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഇന്ന് നാലാംഘട്ട സമരത്തിലേക്ക് മത്സ്യത്തൊഴിലാളികള്‍ കടന്നത്.

പുനരധിവാസം ഉള്‍പ്പടെ, യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാ യില്ലെന്നും തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ നടപടി ഉണ്ടായെങ്കില്‍ മാത്രമെ സമരം അവസാനിപ്പിക്കുകയുള്ളുവെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കുട്ടികളും വീട്ടുകാരും ഉള്‍പ്പടെ നൂറ് കണക്കിനാളുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.