11 മണിക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന പ്രവാസി ഏഴര മണിക്ക് ആത്മഹത്യ ചെയ്തു

പ്രവാസലോകത്തും മലയാളികളുടെ ആത്മഹത്യകളുടെ എണ്ണം കുത്തനെ ഉയരുകയാണെന്ന് സാമൂഹിക പ്രവർത്തകനായ അഷ്റഫ് താമരശ്ശേരിയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഗൾഫ് രാജ്യങ്ങളിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിൽ ബന്ധുക്കളുടെ അടുത്ത് എത്തിക്കുന്നതിനായി വിലമതിക്കാനാവാത്ത യത്നത്തിലാണ് അഷ്റഫ് താമരശ്ശേരി.

ജീവിതത്തിന്റെ സങ്കലന വ്യവകലന കണക്കുകൾക്കിടയിൽ ജീവിതം ഊർന്നു വീണു നിലം പൊത്തിയ മനുഷ്യജീവിതങ്ങൾക്കും മരവിച്ച ശവമായി സ്വന്തം മണ്ണിലേക്ക് മടങ്ങി വരേണ്ടി വന്നവർക്കും എന്നും തണല്മരമായി നിലകൊള്ളുന്ന അഷറഫിന്റെ ഫേസ്ബുക്ക് കുറിപ്പുകൾ ഇപ്പോഴും ചർച്ചയാവാറുണ്ട്. കഴിഞ്ഞ ദിവസം മരണപ്പെട്ട നാല് പ്രവാസികളിൽ മൂന്ന് പേരും ആത്മഹത്യ ചെയ്തവരാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് അഷ്റഫ് താമരശ്ശേരി ഏറ്റവും പുതിയ ഫേസ് ബുക്ക് പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്. ഇതിലൊരാൾ നാട്ടിലേക്ക് പോകാനായി ടിക്കറ്റെടുത്ത്, പെട്ടി പായ്ക്ക് ചെയ്ത ശേഷമാണ് ആത്മഹത്യ ചെയ്തത് എന്നതാണ് ഏറെ ദുഃഖം ഉണ്ടാക്കുന്നത്. ഇങ്ങനെയൊരു അനുഭവം ആദ്യമായിട്ടാണെന്നും അഷ്റഫ് താമരശ്ശേരി കുറിച്ചിരിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

കഴിഞ്ഞ ദിവസം മരണപ്പെട്ട നാലു പേരിൽ മൂന്നു പേരും ആത്മഹത്യ ചെയ്തവരായിരുന്നു. ഇതിൽ ഒരാൾ അതേ ദിവസം നാട്ടിലേക്ക് പോകാനിരുന്ന ദിവസം മണിക്കൂറുകൾക്ക് മുൻപ് ആത്മഹത്യ ചെയ്യുകയായിരുന്നു. നാട്ടിലേക്ക് പോകാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി രാത്രി പതിനൊന്ന് മണിക്കുള്ള വിമാനത്തിൽ പുറപ്പെടേണ്ടിയിരുന്ന വ്യക്‌തി മണിക്കൂറുകൾക്ക് മുൻപ് ഏഴര മണിയയോട് കൂടി തൂങ്ങി മരിക്കുകയായിരുന്നു. നാട്ടിലേക്ക് തിരിക്കുക എന്നത് ഏത് പ്രവാസികളെ സംബന്ധിച്ചും ഏറെ ആഹ്ലാദകരമായിരിക്കും.

ഇതിനിടയിൽ വന്നുകയറിയ അശുഭകരമായ സംഗതികളായിരിക്കാം ഇദ്ദേഹത്തെക്കൊണ്ട് ഇങ്ങിനെ കടുംകൈ ചെയ്യിപ്പിച്ചത്. നാട്ടിലേക്ക് പോകാൻ അനുവദിക്കാത്ത അവസ്ഥയോ പ്രതിസന്ധികളോ മറ്റോ ആയിരിക്കാം ഒരു പക്ഷേ ഇദ്ദേഹത്തെ ആത്മഹത്യയുടെ വക്കിൽ എത്തിച്ചിട്ടുണ്ടാകുക. ഒരു പ്രവാസി നാട്ടിലേക്ക് പോകാൻ പെട്ടി കെട്ടിവെച്ച് ആത്മഹത്യ ചെയ്യുന്നത് ഇത്ര കാലത്തിനിടക്ക് ആദ്യമായാണ് ഞാൻ അനുഭവിക്കുന്നത്. വല്ലാത്ത കഷ്ടമായിപ്പോയി.

തങ്ങളുടെ മനസ്സുകൾക്ക് താങ്ങാൻ കഴിയാത്തത്ര ഭാരം വരുമ്പോഴാണ് പലരും സ്വയം മരണത്തിലേക്ക് നടന്നടുക്കുന്നത്. ഇത്തരം വിഷയങ്ങൾ വരുമ്പോൾ സുഹൃത്തുക്കളോട് പരസ്പരം പങ്കവെച്ച് മാനസിക സങ്കർഷങ്ങളെ ലഘൂകരിക്കാൻ ശ്രമിക്കുകയും പ്രതിസന്ധികളെ മറികടക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ് വേണ്ടത്. നമ്മിൽ നിന്നും പിരിഞ്ഞുപോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയു മാറാകട്ടെ അവരുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ.