മോഷ്ടിച്ച ബോട്ടിൽ കുവൈത്തിൽ നിന്നും മുംബൈയിലേക്ക് യാത്ര ചെയ്ത മൂന്ന് ഇന്ത്യക്കാർ പിടിയിൽ

മുബൈ. കട്ടെടുത്ത ബോട്ടില്‍ കുവൈത്തില്‍ നിന്നും കന്യാകുമാരിയിലേക്ക് പോന്ന മൂന്ന് മത്സ്യത്തൊഴിലാളികള്‍ മുംബൈയില്‍ പിടിയില്‍. മുംബൈ തീരം ലക്ഷ്യമാക്കി അജ്ഞാത ബോട്ട് വരുന്നത് കണ്ടതോടെയാണ് ചൊവ്വാഴ്ച രാവിലെ ഇവര്‍ തിരദേശ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ബോട്ട് ഗേറ്റ് വേ ഓഫ് ഇന്ത്യയിലെ ബോട്ടുജെട്ടിയില്‍ എത്തിച്ച ശേഷം കസ്റ്റഡിയില്‍ എടുത്തു.

കന്യാകുമാരി സ്വദേശികളായ നിറ്റ്‌സോ, വിജയ്, അനീഷ്് എന്നിവരാണ് പിടിയിലായത്. കുവൈത്തില്‍ ജോലി ചെയ്യുകയായിരുന്ന ഇവര്‍ തൊഴില്‍ ഉടമയുടെ പീഡനം സഹിക്കവയ്യതെയാണ് ബോട്ടുമായി രക്ഷപ്പെട്ടത്. വിവിധ രാജ്യങ്ങള്‍ പിന്നിട്ട് 10 ദിവസം കൊണ്ടാണ് മുംബൈയില്‍ എത്തിയത്. ഇവര്‍ക്ക് യാത്ര രേഖകളോ അനുമതികളോ ഒന്നും ഇല്ല.

മൂന്ന് പേരെയും ശനിയാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് വര്‍ഷം മുമ്പാണ് ഇവര്‍ കുവൈത്തില്‍ എത്തിയത്. പോലീസിലും ഇന്ത്യന്‍ എംബസിയിലും അറിയിച്ചിട്ടും നടപടി ഉണ്ടാകാത്തത് മൂലം രക്ഷപ്പെടുകയായിരുന്നു എന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.