തൃപ്പൂണിത്തുറ സ്ഫോടനം, ക്ഷേത്രം ഭാരവാഹികൾ ഉൾപ്പടടെ 10 പേർക്ക് ജാമ്യം

കൊച്ചി : തൃപ്പൂണിത്തുറ സ്ഫോടനത്തിൽ അറസ്റ്റിലായ 10 പേർക്ക് ജാമ്യം. പുതിയകാവ് ക്ഷേത്രോത്സവത്തിനിടെയുണ്ടായ പടക്ക സ്ഫോടനത്തിൽ അറസ്റ്റിലായ വടക്കുംപുറം കരയോഗവുമായി ബന്ധപ്പെട്ട നാലു പേർക്കും ക്ഷേത്രഭാരവാഹികളായ ആറു പേർക്കുമാണ് ജാമ്യം ലഭിച്ചിട്ടുള്ളത്. ക്ഷേത്ര ഭാരവാഹികളായ സതീശൻ, ശശികുമാർ, രഞ്ജിത്, കൃഷ്ണൻകുട്ടി നായർ, അനിൽ കുമാർ, സന്തോഷ് എന്നിവരും വടക്കുംപുറം ഭാരവാഹികളായ സജീവ് കുമാർ എം.എൻ, രാജേഷ് സി, സത്യൻ കെ.കെ., രാജീവ് എന്നിവർക്കുമാണ് ജസ്റ്റിസ് സി.എസ്.ഡയസ് ജാമ്യം അനുവദിച്ചത്.

ഇവർക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിര്‍ത്തെങ്കിലും അന്വേഷണം പൂർത്തിയായതായി കോടതിയിൽ അറിച്ചു. കേസിൽ അന്തിമ റിപ്പോര്‍ട്ട് മാത്രമേ ഇനി സമർപ്പിക്കാനുള്ളു. ഒരുലക്ഷം രൂപയുടെയും 2 ആൾജാമ്യ വ്യവസ്ഥയിലുമാണ് ജാമ്യം. എല്ലാ ശനിയാഴ്ചയും രാവിലെ 9നും 11നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവണം. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന ഘട്ടങ്ങളിലും ഹാജരാവണം. പാസ്പോർട്ട് കോടതിയിൽ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 12നാണ് സ്ഫോടനമുണ്ടായത്. തുടർന്ന് പല സമയങ്ങളിലായാണ് ഇവരെല്ലാം അറസ്റ്റിലായത്. ഇതിൽ കഴിഞ്ഞ 71 ദിവസവും 55 ദിവസവുമൊക്കെ ജു‍ഡീഷ്യൽ കസ്റ്റഡിയിലുള്ളവരുണ്ട്. അന്വേഷണം പൂർത്തിയാവുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.