വിമാനം തട്ടിക്കൊണ്ടുപ്പോയെന്ന വാര്‍ത്ത നിഷേധിച്ച് യുക്രെയ്ന്‍

കാബൂളില്‍ നിന്ന് തങ്ങളുടെ വിമാനം റാഞ്ചിയെന്ന വാര്‍ത്ത വ്യാജമെന്ന് യുക്രെയ്ന്‍. കാബൂളില്‍ നിന്ന് യുക്രെയ്ന്‍ വിമാനം തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട് വന്നിരുന്നു. വിമാനം ഇറാനിലേക്ക് കൊണ്ടുപോയെന്നായിരുന്നു ലഭിച്ച സൂചന. ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് വേണ്ടിയാണ് കാബൂളിലേക്ക് യുക്രെയ്ന്‍ വിമാനമെത്തിയത്. വിമാനം തട്ടിക്കൊണ്ടുപോയതായി യുക്രെയ്ന്‍ നേരത്തെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഇതോടെ കാബൂള്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

എന്നാലിപ്പോള്‍ വാര്‍ത്ത വ്യാജമാണെന്നാണ് യുക്രെയിന്‍ വിദേശകാര്യ വക്താവ് പ്രതികരിച്ചിരിക്കുന്നത്. ഞായറാഴ്ചയാണ് വിമാനം തട്ടിക്കൊണ്ടു പോയതെന്ന് യുക്രെയ്നിന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരിന്നത്. യുക്രെയ്നിന്റെ വിമാനം കാബൂള്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ അജ്ഞാതരുടെ ഒരു സംഘം വിമാനം തട്ടിയെടുക്കുകയായിരുന്നു. അതേസമയം ഇറാനില്‍ എവിടെയും യുക്രെയ്ന്റ വിമാനമമെത്തിയിട്ടില്ല എന്നാണ് ഇറാന്റെ പ്രതികരണം. റഷ്യന്‍ മാധ്യമമാണ് ഇതുസംബന്ധിച്ച വാര്‍ത്ത് പുറത്തുവിട്ടത്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് തിരികെയെത്തിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രതിസന്ധി ഉടലെടുത്തത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 61 വിമാനങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കാബൂളിലെ ഹാമിദ് കര്‍സായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ആളുകളെയും വഹിച്ച് പറന്നുയര്‍ന്നത്.