തിരുവനന്തപുരം : കൊല്ലം നിലമേലിൽ എസ്എഫ്‌ഐയുടെ കരിങ്കോടി പ്രതിഷേധത്തിന് പിന്നാലെ റോഡിലിറങ്ങി പ്രതിഷേധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രി വി.ശിവൻകുട്ടി. ഗവർണറുടെ പ്രതിഷേധം റോഡ് ഷോ ആണെന്നാണ് മന്ത്രിയുടെ വിമർശനം. ഇത്തരം കാര്യങ്ങൾ ചെയ്യുന്ന അദ്ദേഹത്തിന്റെ മാനസികാവസ്ഥ ശരിയല്ലെന്നും ശിവൻകുട്ടി പറഞ്ഞു.
ഗവർണറുടെ നടപടി ജനാധിപത്യ സംവിധാനത്തിന് എതിരാണ് എന്നാണ് മന്ത്രിയുടെ വിമർശനം. നാലാമത്തെ ഷോയാണ് ഗവർണർ നടത്തിയത്. ആദ്യ തവണ ജനാധിപത്യ വിരുദ്ധമായ വാക്കുകൾ ഉപയോഗിച്ച് വിദ്യാർത്ഥികളെ അധിക്ഷേപിച്ചു. രണ്ടാമത് നയപ്രഖ്യാപനത്തിൽ കാണിച്ചു. മൂന്നാമത്തേത് റിപ്പബ്ലിക് ദിനത്തിലായിരുന്നു കാട്ടിയത്. ഇത്തരത്തിലുള്ള പ്രകടനം നടത്തിയ മറ്റൊരു ഗവർണർ വേറെയില്ല. കേരളത്തെ വെല്ലുവിളിക്കുന്നു.
ഗവർണർ ബോധപൂർവ്വം പ്രശനം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും സർക്കാരിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ഗവർണർ ദേശീയ വാർത്തയുണ്ടാക്കാനുള്ള മനഃപൂർവ്വമായ ശ്രമമാണ് നടത്തുന്ന മന്ത്രി പറഞ്ഞു. ഇനിയും ഷോ നടത്തി വിരട്ടാമെന്ന് കരുതേണ്ട. അതൊന്നും നടക്കാൻ പോകുന്നില്ല എന്നും മന്ത്രി ഗവർണറെ വെല്ലുവിളിച്ചു.