ഇന്ദിരാഗാന്ധി അധികാരം നിലനിര്‍ത്താന്‍ ജനാധിപത്യത്തെ കശാപ്പു ചെയ്തപ്പോള്‍ തടയാന്‍ സധൈര്യം മുന്നോട്ട് വന്ന രാജേട്ടന്‍, വിവേക് ഗോപന്റെ കുറിപ്പ്

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന്‍ വിവേക് ഗോപന്‍. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും കുറിപ്പുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോള്‍ വിവേക് പങ്കുവെച്ച പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറുന്നത്. ബിജെപി നേതാവ് ഒ രാജഗോപാലിനെ സന്ദര്‍ശിച്ച ശേഷം വിവേക് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമായത്.

വിവേകിന്റെ വാക്കുകളിലേക്ക്., പാലക്കാട് താരേക്കാട് ബസ് സ്റ്റാന്‍ഡ് പരിസരം.. കുറച്ചു ചെറുപ്പക്കാര്‍ അടിയന്തരാവസ്ഥക്കും ഇന്ദിരാ ഗാന്ധിക്കും എതിരെ മുദ്രാവാക്യം വിളികളുമായി കടന്നു വരുന്നു. പൊടുന്നനെ വേട്ടമൃഗങ്ങളുടെ ശൗര്യത്തോടെ ഒരുകൂട്ടം പോലീസുകാര്‍ ചാടിവീണു യുവാക്കളെ അതി ഭീകരമായി മര്‍ദിക്കുന്നു. പക്ഷേ പോലീസ് ഭാഷ്യത്തിനും മീതെ ഉയര്‍ന്നു പൊങ്ങുക ആയിരുന്നു ആ മുദ്രാവാക്യങ്ങള്‍.

ഒരു ‘വ്യക്തി ‘അധികാരം നിലനിര്‍ത്താന്‍ ജനാധിപത്യത്തെ കശാപ്പു ചെയ്തപ്പോള്‍ ആ ഫാസിസത്തെ ഭാരതം ഒട്ടാകെ എതിര്‍ത്തപ്പോള്‍ കേരളത്തില്‍ സധൈര്യം മുന്നോട്ടു വന്ന് പാലക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് കൂടിയ ആ 22 ആളുകളില്‍ പ്രധാനി ആയിരുന്നു … ഒ. രാജഗോപാല്‍, നമ്മുടെ സ്വന്തം രാജേട്ടന്‍.

ദീനദയാല്‍ ഉപാധ്യയയില്‍ ആകൃഷ്ടനായ, പൊതു പ്രവര്‍ത്തനത്തിനായി പാലക്കാട് ജില്ല കോടതിയിലെ അഭിഭാഷക ജോലി അവസാനിപ്പിച്ച, ജനസംഘത്തിലൂടെ നടന്ന, ബി ജെ പി യിലൂടെ വളര്‍ന്ന, കേന്ദ്രമന്ത്രിയും എം എല്‍ എ യും ആയിരുന്ന രാജേട്ടനെ കഴിഞ്ഞ ദിവസം സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു..1992 മുതല്‍ 2004 വരെ രാജ്യസഭാ അംഗമാവുകയും ചെയ്തു.

1998 ഇല്‍ വാജ്പേയി മന്ത്രിസഭയില്‍ റെയില്‍വേ സഹമന്ത്രി ആയ വേളയില്‍ നടന്ന റെയില്‍വേ വികസന പദ്ധതികളും വിശിഷ്യ കേരളത്തിന് ഉണ്ടായ നേട്ടങ്ങളും സ്മരണീയമാണ്.. അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവേ പിഞ്ചു കുട്ടികളെയും ചേര്‍ത്ത് പിടിച്ചു തന്നെ കാണാന്‍ ഭാര്യ വരാറുണ്ടായിരുന്നപ്പോള്‍ ഉണ്ടായിരുന്ന വൈകാരിക നിമിഷങ്ങള്‍ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ പൊതുരംഗത്തെ അനുഭവങ്ങള്‍ തെല്ലു ഞെട്ടലോടെയും ആശ്ചര്യത്തോടും മാത്രമേ നമുക്ക് കേട്ടിരിക്കാന്‍ സാധിക്കൂ.

ചവറ നിയോജക മണ്ഡലത്തിലെ ഇലക്ഷനില്‍ നടന്ന ശ്രദ്ധേയ പ്രകടനത്തെ പ്രകീര്‍ത്തിച്ച അദ്ദേഹം ഇനിയും സധൈര്യം മുന്നോട്ടു പോകാന്‍ നിര്‍ദ്ദേശിച്ചു…പൊതുരംഗത്തേക്ക് കടന്നു വന്ന എനിക്ക് പ്രേരണ ദായകമായ അനുഭവങ്ങള്‍ പങ്കുവച്ച രാജേട്ടന് ആയുരാരോഗ്യ സൗഖ്യമുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടു, കാല്‍ തൊട്ട് പ്രണമിച്ചു താല്‍ക്കാലത്തേക്ക് യാത്ര പറഞ്ഞു പിരിഞ്ഞു…