വിഴിഞ്ഞം സമരം പിൻവലിച്ചു, സമരം തീരാൻ കാരണമായത് കേന്ദ്ര സൈന്യം ഇറങ്ങാനുള്ള സാധ്യത

തിരുവനന്തപുരം. വിവാദമായ വിഴിഞ്ഞം കലാപ ഭൂമിയിൽ സമവായം. സമരം പിന്‍വലിക്കാന്‍ തീരുമാനമായി. സമരസമിതി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‍ച്ചക്ക് ശേഷമാണ് തീരുമാനം. സമരം തീര്‍ക്കാന്‍ വിട്ടുവീഴ്ച ചെയ്തെന്ന് സമരസമിതി നേതാക്കൾ മാധ്യമങ്ങളോട് തുടർന്ന് പറഞ്ഞു.

മന്ത്രിസഭ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‍ച്ച നടത്തുകയായിരുന്നു. വാടക പൂര്‍ണ്ണമായും സര്‍ക്കാര്‍ നല്‍കും, ജോലിക്ക് പോവാനാവാത്ത ദിവസം നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കാനും ധാരണഎത്തി. അദാനി ഫണ്ടിൽ നിന്നും 2500 രൂപ നൽകാം എന്ന സർക്കാർ പ്രഖ്യാപനം ഉപേക്ഷിച്ചു.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമര സമിതി ആവശ്യപ്പെട്ടതനുസരിച്ച് മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കും. സർക്കാർ ഉറപ്പുപാലിക്കുന്നുണ്ടോ എന്ന് മോണിറ്ററിംഗ് കമ്മിറ്റി നിരീക്ഷിക്കുമെന്നും ലത്തീന്‍ സഭ അറിയിച്ചു.

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാസങ്ങളായി നടത്തിവരുന്ന സമരം ആണ് ചർച്ചയിലൂടെ ഒത്തുതീര്‍പ്പായത്. സമരം ഒത്തുതീര്‍പ്പാക്കാന്‍ സമരസമിതി മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ ചിലത് ഒഴികെ ബാക്കിയെല്ലാം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയായിരുന്നു. 140 ദിവസമായി തുടരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍, മന്ത്രിസഭാ ഉപസമിതിയുമായുള്ള ചര്‍ച്ചയില്‍ തന്നെ ധാരണയിലെത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമവായത്തിലെത്തുകയായിരുന്നു.

ചര്‍ച്ചയ്ക്ക് മുന്നോടിയായി സമരസമിതി യോഗം ചേര്‍ന്ന് നാല് നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വെച്ചിരുന്നു. വാടക 8,000 ആയി ഉയര്‍ത്തണമെന്നതായിരുന്നു ഒന്നാമത്തെ നിര്‍ദ്ദേശം. ഇത് സര്‍ക്കാര്‍ അംഗീകരിച്ചതായി ഫാ. യൂജിന്‍ പെരേര മാധ്യമങ്ങളോട് പറഞ്ഞു. വാടക തുക സര്‍ക്കാര്‍ കണ്ടെത്തണം. അദാനി ഫണ്ട് വേണ്ടെന്നായിരുന്നു സമരക്കാരുടെ നിലപാട്. ഇതും സര്‍ക്കാര്‍ അംഗീകരിക്കുകയുണ്ടായി.

സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം, തീരശോഷണം പഠിക്കാനുള്ള സമിതിയില്‍ പ്രാദേശിക വിദഗ്ധരെ ഉള്‍പ്പെടുത്തണം അടക്കമുള്ള ആവശ്യങ്ങളില്‍ തീരുമാനമായില്ലെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാകുക യായിരുന്നുവെന്നും ഫാ. യൂജിന്‍ പെരേര പറഞ്ഞു.തീരശോഷണം പഠിക്കാനുള്ള സമിതിയില്‍ പ്രാദേശിക വിദഗ്ധരെ ഉള്‍പ്പെടുത്തണമെന്നത് സമരസമിതിയുടെ മുഖ്യ ആവശ്യമായിരുന്നു. ഇത് അംഗീകരിക്കാത്ത സാഹചര്യത്തില്‍ സ്വന്തം നിലയില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതിക്ക് രൂപം നല്‍കി തീരശോഷണം പഠിക്കുമെന്നും ഫാ. യൂജിന്‍ പെരേര പറഞ്ഞിട്ടുണ്ട്. അതേസമയം തീരശോഷണം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള വിദഗ്ധസമിതി സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്താനും ധാരണയായിട്ടുണ്ട്.