വികെ ഇബ്രാംഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് വിജിലന്‍സ്

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു. നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. അതേസമയം ഇബ്രാഹിംകുഞ്ഞിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനാകില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിഡിലന്‍സ് ജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്‍ ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള ആശുപത്രിയിലേക്ക് നേരിട്ട് എത്തുമെന്ന് അറിയിച്ചിരുന്നു. നടപടി ക്രമങ്ങള്‍ ആശുപത്രിയില്‍ വച്ചുതന്നെ പൂര്‍ത്തിയാക്കാനാണ് വിജിലന്‍സ് ജഡ്ജി നേരിട്ട് ആശുപത്രിയിലേക്ക് എത്തുന്നത്. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലെ പ്രോസിക്യൂട്ടര്‍ ഉണ്ണികൃഷ്ണന്‍ ചെറിന്നിയൂരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരാവുക.

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് രാവിലെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ലേക്ക്‌ഷോര്‍ ്ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. വിജിലന്‍സ് നീക്കം ചോര്‍ന്നതിന് പിന്നാലെയാണ് അറസ്റ്റ് തടയാനുള്ള നീക്കവുമായി ഇബ്രാഹിം കുഞ്ഞ് ചികിത്സ തേടിയതെന്ന ആരോപണം നിലനില്‍ക്കെയാണ് ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സ്ഥിരീകരിച്ചശേഷമാണ് അറസ്റ്റ്. വിജിലന്‍സ് സംഘവും ആശുപത്രി അധികൃതരുമായി കൂടികാഴച്ച നടത്തിയിരുന്നു. അഞ്ചാം പ്രതിയാക്കിയാണ് വി.കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ടിഒ സൂരജ്, ആര്‍ഡിഎക്‌സ് കമ്പനി ഉടമ എന്നിവരുടെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിന് കുരുക്കായത്. ഇബ്രാഹിംകുഞ്ഞിന് അഴിമതിയില്‍ പങ്കുണ്ടെന്ന് നേരത്തെ ജാമ്യ ഹര്‍ജിയില്‍ ടി.ഒ. സൂരജ് വെളിപ്പെടുത്തിയിരുന്നു. കരാറുകാരന് മുന്‍കൂര്‍ പണം നല്‍കാന്‍ ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നും പലിശ ഈടാക്കാതെ പണം നല്‍കാനായിരുന്നു ഉത്തരവെന്നും ടി.ഒ. സൂരജ് പറഞ്ഞു. 8.25 കോടി രൂപ കരാറുകാരന് നല്‍കാനായിരുന്നു ഉത്തരവെന്നും ടി.ഒ. സൂരജ് പറഞ്ഞിരുന്നു.