പഞ്ചായത്ത് ഓഫീസിലെ ക്ലര്‍ക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു

കല്‍പ്പറ്റ: പഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ ഒപ്പ് പതിച്ച് ഹോം സ്റ്റേയ്ക്ക് ലൈസന്‍സ് നല്‍കിയ തരിയോട് പഞ്ചായത്ത് ഓഫീസിലെ ക്ലര്‍ക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ തിരുവാതിരയില്‍ ഡിജീഷ് (32) നെയാണ് പടിഞ്ഞാറത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം.

സ്വകാര്യ വ്യക്തിയുടെ ഹോം സ്റ്റേയ്ക്ക് ലഭിച്ച ലൈസന്‍സില്‍ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഡിജിഷ് നടത്തിയ ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.

പഞ്ചായത്ത് അധികൃതര്‍ പൊലീസിലും പരാതി നല്‍കിയതോടെ ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചു. ജാമ്യപേക്ഷ കോടതി നിരസിച്ചതോടെ പൊലീസ് ഡിജീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ റിമാന്റിലാണ്.