‘ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ ലീനാമിസ്സിനെ സാര്‍ ചീത്തപറഞ്ഞു’, ഷഹ്ലയുടെ സഹപാഠികള്‍ പറയുന്നു

സുല്‍ത്താന്‍ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍ക്കാര്‍ സ്‌കൂളില്‍ പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് അഞ്ചാം ക്ലാസുകാരി ഷഹ്ല ഷെറിന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. അതേസമയം ഷഹ്ലയുടെ സഹപാഠി കീര്‍ത്തനയുടെ വാക്കുകള്‍ ജീവനക്കാരുടെ അനാസ്ഥ തുറന്നു കാട്ടുന്നതായിരുന്നു. ”പാമ്പ് കടിച്ചതാണ്, ആശുപത്രിയില്‍ കൊണ്ടുപോകണംന്ന് ഷെഹ്‌ല കരഞ്ഞുപറഞ്ഞിട്ടും സാറുമ്മാര്‍ അവളുടെ ഉപ്പവരുന്നതുവരെ കാത്തിരുന്നു. അവളുടെ കാലില്‍നിന്ന് ചോരവരുന്നുണ്ടായിരുന്നു. ടീച്ചറും ഞങ്ങളുമെല്ലാം അവളെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് പറഞ്ഞിട്ടും ഷിജില്‍സാര്‍ സമ്മതിച്ചില്ല. ക്ലാസിനുപുറത്ത് കസേരയിലിരുത്തിയ അവള്‍ തളര്‍ന്നു വിറച്ച് കരയുകയായിരുന്നു”- കീര്‍ത്തന പറഞ്ഞു.

”ലീനാ മിസ്സ് ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും സാര്‍ സമ്മതിച്ചില്ല. ആണികുത്തിയോ കല്ലുതട്ടിയോ മുറിഞ്ഞതാകാമെന്നാണ് സാര്‍ പറഞ്ഞത്. ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ ലീനാമിസ്സിനെ സാര്‍ ചീത്തപറഞ്ഞു. പിന്നെ ടീച്ചര്‍ ക്ലാസില്‍നിന്നും ഇറങ്ങിപ്പോയി”അപ്പോഴേക്കും ഷഹ്‌ലയുടെ കാലിന് നീലനിറമായിക്കഴിഞ്ഞിരുന്നുവെന്ന് കുട്ടികള്‍ പറയുന്നു.

അതേസമയം സ്‌കൂളുകളുടെ സുരക്ഷ പരിശോധിക്കാന്‍ കളക്ടര്‍ ഉത്തരവ് നല്‍കി. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ് വയനാട് കളക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പാമ്പ് കടിയേറ്റാല്‍ എന്ത് ചെയ്യണം എന്നതില്‍ പരിശീലനം നല്‍കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും പരിശീലനം നല്‍കണം. ഇതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേതൃത്വം നല്‍കണം. പരിശീലനം അവഗണിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ വയനാട്ടിലെ മുഴുവന്‍ സ്‌കൂളുകളും പരിസരവും ഉടന്‍ വൃത്തിയാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറും ഉത്തരവിട്ടു. അടിയന്തര സാഹചര്യത്തില്‍ ഇടപെടുന്നതില്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടായെന്നും ജാഗ്രതക്കുറവ് തുടര്‍ന്നാല്‍ നടപടിയുണ്ടാകുമെന്നും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. ക്ലാസ് മുറികള്‍ പ്രധാന അധ്യാപകന്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണം. പിടിഎയ്ക്കും പരിശോധനയുടെ ചുമതലയുണ്ടായിരിക്കും.

ക്ലാസ് മുറിയില്‍ ചെരുപ്പിടുന്നത് വിലക്കരുത്. ശുചിമുറിയും പരിസരത്തെ വഴിയും ഉടന്‍ വൃത്തിയാക്കണം. എല്ലാമാസവും പരിശോധന തുടരണമെന്നും ഉത്തരവില്‍ പറയുന്നു. കളിസ്ഥലങ്ങളില്‍ അടക്കം വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണം. നിര്‍ദേശം പാലിക്കാത്ത അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും വയനാട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും കൈമാറിയ ഉത്തരവില്‍ പറയുന്നു.