വാട്സാപ്പ് സന്ദേശങ്ങള്‍ തെളിവായി കണക്കാക്കാനാവില്ല; സുപ്രീംകോടതി

വാട്സാപ്പ് സന്ദേശങ്ങള്‍ തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. വ്യാപാര കരാറുകൾ നിയന്ത്രിക്കുന്ന ബിസിനസ്സ് പങ്കാളിത്തത്തിൽ ഇത്തരം സന്ദേശങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ എന്തും നിര്‍മിക്കുകയും ഡിലീറ്റ് ചെയ്യുകയും ചെയ്യാമെന്നും അതിനാൽ വാട്സാപ്പ് സന്ദേശങ്ങളെ എങ്ങനെയാണ് തെളിവായി പരിഗണിക്കു൦ എന്നും കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി രമണ ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെതാണ് ഉത്തരവ്.

2016 ഡിസംബര്‍ രണ്ടിലെ സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനും വിവിധ കമ്പനികളുടെ കണ്‍സോര്‍ഷ്യവുമായി ഉണ്ടാക്കിയ കരാറിലാണ് തര്‍ക്കം ഉടലെടുത്തത്. നഗരത്തിലെ മാലിന്യ നീക്കവുമായി ബന്ധപ്പെട്ടായിരുന്നു കരാര്‍. പിന്നീട് കണ്‍സോര്‍ഷ്യത്തിലുള്‍പ്പെട്ട എ ടു സെഡ്, ക്വിപ്പോ തുടങ്ങിയ സ്ഥാപനങ്ങളുമായി തര്‍ക്കമുണ്ടാവുകയും ഇത് കൊല്‍ക്കത്ത കോടതിയുടെ പരിഗണനക്ക് എത്തുകയും ചെയ്തു. ഈ കേസിലാണ് സുപ്രീംകോടതിയില്‍ നിന്നും നിര്‍ണായക പരാമര്‍ശം ഉണ്ടായിരിക്കുന്നത്.