നയരൂപീകരണത്തിൽ സ്ത്രീകൾക്ക് വലിയ പങ്ക് വഹിക്കാനുണ്ട്, കാലങ്ങളായുള്ള സ്വപ്‌നം യാഥാർത്ഥ്യമാകുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : നയരൂപീകരണത്തിൽ സ്ത്രീകൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പാർലമെന്റ് മന്ദിരത്തിൽ വനിതാ സംവരണ ബില്ല് അവതരിപ്പിക്കുന്നതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമനിർമാണ സഭകളിൽ സ്ത്രീ ശാക്തീകരണ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ ദൈവം തനിക്ക് അവസരം നൽകിയിരിക്കുകയാണെന്നും. പുതിയ ബില്ല് കൊണ്ടുവരുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സ്ത്രീ സംവരണം നടപ്പാക്കാൻ ഒടുവിൽ ദൈവം തിരഞ്ഞെടുത്തത് തന്നെയാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. വനിതാ സംവരണ ബില്ലിനെക്കുറിച്ചുള്ള ചർച്ചകൾ വളരെ കാലമായി തുടരുകയാണ്. അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്ത് ബിൽ നിരവധി തവണ അവതരിപ്പിച്ചുവെങ്കിലും ബിൽ പാസാക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതുമൂലം വനിതാ ബിൽ സ്വപ്‌നമായി തുടർന്നു. ഇന്ന് അത് നടപ്പിലാക്കാനുള്ള അവസരം ദൈവം നൽകിയിരിക്കുകയാണ്. ഇരുസഭകളിലും പാർലമെന്റിലും സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ പുതിയ ബിൽ കൊണ്ടു വന്നിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് സ്ത്രീകൾ നയിക്കുന്ന വികസനത്തിന്റെ പ്രാധാന്യത്തെ ലോകം തിരിച്ചറിഞ്ഞിരിക്കുന്ന ഘട്ടമാണിതെന്ന് പറഞ്ഞ മോദി ബില്ലിനെ ‘നാരീശക്തി വന്ദൻ അധിനിയം’ എന്ന് വിശേഷിപ്പിച്ചു. കായികരംഗം മുതൽ സംരംഭങ്ങൾ തുടങ്ങുന്നതിൽ വരെ ഇന്ത്യൻ വനിതകൾ നടത്തുന്ന മുന്നേറ്റത്തിന് ലോകം സാക്ഷിയാവുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

1998 ജൂൺ 4-ന് ബിജെപി സർക്കാരാണ് 84-ാം ഭരണഘടനാ ഭേദഗതിയായി വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. എന്നാൽ പിന്നീട് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടുകയും നീക്കം വിഫലമാകുകയും ചെയ്തു. 1999 നവംബർ 22-ന് എൻഡിഎ സർക്കാർ ബിൽ വീണ്ടും പാർലമെന്റിൽ അവതരിപ്പിച്ചു. സമവായമുണ്ടാകാത്തതിനെ തുടർന്ന് ബിൽ പാസായില്ല. 2002-ലും 2003-ലും ബിൽ അവതരിപ്പിച്ചു.

ഈ രണ്ടു തവണയും ബിൽ പാർലമെന്റിൽ പരാജയപ്പെട്ടു. എന്നാൽ 2010 ൽ ഒന്നിനെതിരെ 186- വോട്ടുകൾക്ക് രാജ്യസഭയിൽ ബിൽ പാസാകുകയായിരുന്നു ഇന്ന്, ഇത് മുന്നോട്ട് കൊണ്ടുപോകാൻ ദൈവം എനിക്ക് അവസരം തന്നു. ഇരു സഭകളിലും സ്ത്രീകളുടെ പങ്കാളിത്തം സംബന്ധിച്ച് നമ്മുടെ സർക്കാർ ഇന്നൊരു പുതിയ ബില്ല് കൊണ്ടുവരുന്നു.’- നരേന്ദ്രമോദി ലോക്‌സഭയിൽ പറഞ്ഞു.