ആദ്യ അവസരം ദരിദ്രർക്കും ആദിവാസികൾക്കും, കേന്ദ്രസർക്കാരിന്റെ വികസനത്തിനു മതഭേദമില്ല, പ്രധാനമന്ത്രി

ഭോപാൽ∙ കേന്ദ്രസർക്കാരിന്റെ വികസനത്തിനു മതഭേദമില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് കാലത്ത് ആരംഭിച്ച സൗജന്യ ഭക്ഷ്യ വിതരണം ഉൾപ്പെടെയുള്ള പദ്ധതികൾ മതം നോക്കാതെയാണു നടപ്പാക്കിയിട്ടുള്ളതെന്നു മോദി പറഞ്ഞു. മധ്യപ്രദേശിലെ മൊറീനയിൽ തിരഞ്ഞെടുപ്പ് റാലിയെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വിഭവങ്ങൾക്ക് ആദ്യ അവസരം ദരിദ്രർക്കും ആദിവാസികൾക്കുമാണ്. എല്ലാവർക്കും തുല്യ അവസരവും അവകാശവും എന്നതാണു ബിജെപി നയം. താൻ മോശം ഭാഷയിൽ സംസാരിച്ചെന്നു ചിലർ പറയുന്നു. അവർ വാചകമടിക്കുന്നവരും തങ്ങള്‍ പ്രവർത്തിക്കുന്നവരുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കോൺഗ്രസ് പ്രധാനമന്ത്രിമാര്‍ മുസ്‌ലിം വിഭാഗത്തിനു പ്രത്യേക പ്രാധാന്യം നൽകിയെന്ന് മോദി വീണ്ടും ആവർത്തിച്ചു. ഒബിസി വിഭാഗത്തിന്റെ സംവരണം വെട്ടിക്കുറച്ച് മുസ്‌ലിംകൾക്കു സംവരണം നൽകുകയാണു കോൺഗ്രസ് ചെയ്യുന്നതെന്നും കർണാടകയിലും അതു നടപ്പാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് അധികാരത്തിലേറിയാൽ മുസ്‍ലിംകൾക്കു സ്വത്ത് വീതിച്ചു നൽകുമെന്ന നരേന്ദ്ര മോദിയുടെ പ്രസംഗമാണു വിവാദമായത്. കോൺഗ്രസ് വന്നാൽ ‘കൂടുതൽ കുട്ടികളുള്ളവർക്ക്’ സ്വത്തു വീതിച്ചു നൽകുമെന്നാണു രാജസ്ഥാനിലെ ബൻസ്വാഡയിൽ മോദി പറഞ്ഞത്. വിഷയവുമായി ബന്ധപ്പെട്ട് കോൺഗ്രസ്, സിപിഎം, സിപിഐ എന്നീ പാർട്ടികളും ഒട്ടേറെ വ്യക്തികളും തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകിയിട്ടുണ്ട്.