ജപ്തിയില്‍ പിഴവ് ; വസ്തുവകകള്‍ ജപ്തി ചെയ്തതിൽ തെറ്റ് പറ്റിയെന്ന് സര്‍ക്കാര്‍

കൊച്ചി: പിഎഫ്ഐ ഹര്‍ത്താല്‍ കേസിൽ പ്രതികളായ പ്രവർത്തകരുടെ വസ്തുവകകള്‍ ജപ്തി ചെയ്തതിൽ പിഴവ് പറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസുമായി ബന്ധമില്ലാത്തവരുടെ വസ്തുവകകള്‍ ജപ്തി ചെയ്തെന്ന് സർക്കാർ കോടതിയിൽ സമ്മതിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടി വന്നതാണ് പിഴവുണ്ടാകാൻ കാരണമായതെന്നാണ് വിശദീകരണം.

പേരിലെ സാമ്യമാണ് പിഴവിന് കാരണമായത്. തെറ്റ് ശ്രദ്ധയിൽപ്പെടതോടെ തിരുത്തൽ നടപടി ആരംഭിച്ചതായും കോടതിയിൽ ആഭ്യന്തര സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി. ഇതുവരെ
പോപുലർ ഫ്രണ്ടുമായി ബന്ധമുള്ള 209 പേരുടെ സ്വത്തുവകകൾ കണ്ടുകെട്ടിയതായി സർക്കാർ കോടതിയിൽ അറിയിച്ചു.

ആരുടെ സ്വത്തുക്കളാണ് ജപ്തി ചെയ്തത്, ഇവർക്ക് പോപുലർ ഫ്രണ്ടുമായുള്ള ബന്ധം എന്നീ കാര്യങ്ങൾ പട്ടിക തിരിച്ച് വിശദമാക്കുന്ന സത്യവാങ്മൂലമാണ് സമർപ്പിച്ചിട്ടുള്ളത്. നടപടികൾ പൂർത്തിയാക്കുന്നതിനും, പരാതികളിൽ പരിഹാരം കണ്ടെത്താനും സർക്കാർ സാവകാശം തേടി. പരാതികൾ പരിഹരിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാറിന് ഹൈകോടതി നിർദേശം നൽകി.