അഫ്ഗാനിസ്ഥാനിൽ വൻ ഭൂകമ്പം, 250ലേറെ പേർ മരിച്ചു

കാബൂള്‍/ അഫ്ഗാനിസ്ഥാനില്‍ ചൊവ്വാഴ്ച രാത്രിയിലുണ്ടായ ഭൂകമ്പത്തിൽ 250ലേറെ പേര്‍ മരിച്ചതായി റിപ്പോർട്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 155 പേര്‍ക്ക് പരിക്കേറ്റിട്ടുള്ളതായാണ് ഒടുവിലുള്ള റിപ്പോർട്ടുകൾ പറയുന്നത്.

തെക്കുകിഴക്കൻ നഗരമായ ഖോസ്തിൽ നിന്ന് 44 കി. മീ. അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 500 കി.മീ. ചുറ്റളവിൽ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

അഫ്ഗാനിലെ കിഴക്കന്‍ പ്രവിശ്യയായ പക്തിക, ബര്‍മല, സിറുക്, നക, ഗയാന്‍ ജില്ലകളിലാണ് ചൊവ്വാഴ്ച രാത്രി ഭൂകമ്പം ഉണ്ടായിരിക്കുന്നത്. ഹെലികോപ്റ്റര്‍ അടക്കം ഉപയോഗിച്ച് രക്ഷപ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലും പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലും ഭൂചലനം അനുഭവപ്പെട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് രാജ്യാന്തക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ”പക്തിക പ്രവിശ്യയിലെ നാലു ജില്ലകളിൽ കഴിഞ്ഞ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. നൂറുകണക്കിന് പേർക്ക് ജീവൻ നഷ്ടമായി. ഡസൻ കണക്കിന് വീടുകൾ തകർന്നു”- സർക്കാർ വക്താവ് ബിലാൽ കരിമി ട്വീറ്റ് ചെയ്തു.